വീട്ടിലേക്ക് തിരിച്ചു വിളിച്ചിട്ടും ഷിബില വന്നില്ല; കൊലപാതക കാരണം വെളിപ്പെടുത്തി യാസിര്‍

എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം, കൈതപൊയിലിലെ കത്തി വാങ്ങിയ കട എന്നിവിടങ്ങളിൽ യാസിറിനെ എത്തിച്ച് തെളിവെടുത്തു
വീട്ടിലേക്ക് തിരിച്ചു വിളിച്ചിട്ടും ഷിബില വന്നില്ല; കൊലപാതക കാരണം വെളിപ്പെടുത്തി യാസിര്‍
Published on
Updated on

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയുടെ കൊലപാതകത്തിൽ വീട്ടിലേക്ക് മടക്കി വിളിച്ചിട്ടും ഷിബില വരാത്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യാസിറിൻ്റെ മൊഴി. പ്രതി യാസിറുമായുളള തെളിവെടുപ്പ് പൂർത്തിയായി. എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം, കൈതപൊയിലിലെ കത്തി വാങ്ങിയ കട എന്നിവിടങ്ങളിൽ യാസിറിനെ എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം യാസിറിനെ ജയിലിലേക്ക് കൊണ്ടു പോയി.

ഈങ്ങാപ്പുഴയിൽ ഷിബിലയുടെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ കേസെടുത്തിരുന്നു. ഷിബിലയുടെ മരണത്തിന് കാരണം താമരശേരി പൊലീസ് നിഷ്ക്രിയത്വമാണെന്ന പരാതിയിലാണ് കേസെടുത്തത്. ഏപ്രിൽ 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

അതേസമയം, ഷിബില നൽകിയ പരാതി ഗൗരവത്തിൽ എടുത്തില്ലെന്ന കാരണം കാട്ടി താമരശേരി ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ പിആർഒ ആയ നൗഷാദ് ആണ് ഷിബിലയുടെ പരാതി കൈകാര്യം ചെയ്തത്. ഇതാണ് നടപടിക്ക് കാരണമായത്. നൗഷാദിനെതിരെ ഷിബിലയുടെ കുടുംബം പരാതി നൽകിയിരുന്നു. പ്രതി യാസിറിൽ നിന്നും അപകടഭീഷണി ഉണ്ടെന്ന് പരാതി നൽകിയിട്ടും പൊലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മെല്ലെപ്പോക്ക് നയം സ്വീകരിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. മാർച്ച് 18ന്, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസിർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുണ്ടായിരുന്നത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളുമുണ്ടായിരുന്നു. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസിർ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com