ഓഗസ്റ്റ് 31നാണ് 11 വോള്യമുള്ള കമ്മീഷന്‍ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്
കർണാടകയില്‍ ബിജെപി ഭരിച്ചിരുന്ന, കോവിഡ് കാലത്ത്, നടന്ന അഴിമതികള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും മന്ത്രിസഭ ഉപസമിതിയേയും രൂപീകരിച്ച് സിദ്ധരാമയ്യ സർക്കാർ. ക്രമക്കേടുകള്‍ കാണിച്ചതിന് സംസ്ഥാന അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ബിജെപി ഭരണ കാലത്തെ അഴിമതികള്‍ അന്വേഷിച്ച ജസ്റ്റിസ് ജോൺ മൈക്കൽ ഡികുന്വയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി. കോവിഡ് കാലത്ത് ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍.
ഓഗസ്റ്റ് 31നാണ് 11 വോള്യമുള്ള കമ്മീഷന്‍ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. കോവിഡ് കാലത്ത് ചെലവായ 7223.64 കോടി വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ക്രമക്കേടിന്‍റെ വ്യാപ്തി റിപ്പോർട്ടില്‍ കൃത്യമായി പരാമർശിക്കുന്നില്ലെങ്കിലും 500 കോടി റിക്കവറി ചെയ്യാന്‍ കമ്മീഷന്‍ ശുപാർശ ചെയ്തിട്ടുണ്ടെന്ന് പാർലമെന്‍ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. 55,000 ത്തോളം രേഖകള്‍ പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിക്കവറി നടപടികള്‍ ഉടനടി ആരംഭിക്കാനും ക്രമക്കേടിന്‍റെ ഭാഗമായ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
Also Read: ജമ്മു കശ്മീരില്‍ അംഗബലം കൂട്ടി നാഷണല്‍ കോണ്‍ഫറന്‍സ്; പിന്തുണ അറിയിച്ച് നാല് സ്വതന്ത്ര എംഎല്‍എമാർ
ഇന്ന് രാവിലെ എഐസിസി അധ്യക്ഷൻ മല്ലിക്കാർജുന ഖാർഗെയുടെ വസതിയിൽ ചേർന്ന ഉന്നതല യോഗത്തിൻ്റെ നിർദേശ പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് കാലത്തെ അഴിമതി സംബന്ധിച്ച അന്വേഷണ റിപോർട്ട് ലഭിച്ചിട്ടും മൂന്ന് മാസമായി നടപടി എടുക്കാത്ത മൂന്നോട്ട് പോകുകയായിരുന്നു കർണാടക സർക്കാർ.