ഡേറ്റ് ഇതുവരെ ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂവെന്നാണ് ആൻ്റോ അഗസ്റ്റിൻ അറിയിക്കുന്നത്
മെസി കേരളത്തിൽ വരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സ്പോൺസർ ആൻ്റോ അഗസ്റ്റിൻ. അതിനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് അർജൻ്റീന ഫുട്‌ബോൾ അസോസിയേഷനുമായാണ് എഗ്രിമെൻ്റ് വെച്ചിരിക്കുന്നതെന്ന് സ്പോൺസറായ ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. പ്രോസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെൻ്റ് വ്യവസ്ഥകളും പൂർത്തിയാക്കി വരികയാണെന്ന് ആൻ്റോ അഗസ്റ്റിൻ അറിയിച്ചു.
അർജൻ്റീന ഫുട്‌ബോൾ അസോസിയേഷനാണ് ഡേറ്റ് തരേണ്ടത്. ഡേറ്റ് ഇതുവരെ ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂവെന്നാണ് ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കുന്നത്. സ്റ്റേഡിയം,ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം,അത് ചെയ്യണ്ടത് സർക്കാരാണ്. അവരത് ഒരുക്കുന്നു എന്ന് വിശ്വസിക്കുന്നുവെന്നും ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. നിബന്ധനകൾ ഓരോന്നായി പൂർത്തീകരിക്കേണ്ടതുണ്ട്. സെവൻസ് കളിക്കും പോലെ കളിക്കാൻ ഉള്ളതല്ലോ ലോകകപ്പ് വരെ നേടിയ അർജൻ്റീനയുടെ കളിയെന്നും ആൻ്റോ അഗസ്റ്റിൻ പറഞ്ഞു.
മെസി കേരളത്തിലേക്ക് വരില്ലെന്ന് വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്നാണ് സ്പോൺസറായ ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളെ കണ്ടത്. അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള പര്യടനം പ്രതിസന്ധിയിലാക്കിയത് സ്പോൺസർമാരാണ് എന്നായിരുന്നു കായിക മന്ത്രിയുടെ ആവർത്തിച്ചുള്ള പ്രതികരണം. മെസിപ്പട വരും എന്ന് പ്രതീക്ഷയും മന്ത്രി വി. അബ്ദുറഹ്മാൻ പങ്കുവെച്ചിരുന്നു.
ഒക്ടോബർ, നവംബർ മാസങ്ങളിലായി രണ്ട് മത്സരങ്ങൾ കേരളത്തിൽ കളിക്കാനായിരുന്നു അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നത്. സ്പോൺസർമാർ കൃത്യസമയത്ത് പണം നൽകാത്തതാണ് മെസിയുടെ വരവ് പ്രതിസന്ധിയിലാക്കിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ പണം അടയ്ക്കേണ്ട സമയം ആകാത്തത് കൊണ്ടാണ് അടയ്ക്കാത്തതെന്നും അർജൻ്റീന ടീം വരുമെന്ന് തന്നെയാണ് കരുതുന്നതെന്നുമാണ് ആൻ്റോ അഗസ്റ്റിൻ വിശദീകരിച്ചു. ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം ഇല്ലാത്തതും പ്രശ്നമെന്നും ആൻ്റോ അഗസ്റ്റിൻ പറയുന്നു.