ശ്രുതി ആശുപത്രി വിട്ടു; ചികിത്സാ ചെലവ് വഹിച്ചത് തെലങ്കാന എംപി

വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ശ്രുതി ആശുപത്രി വിട്ടു; ചികിത്സാ ചെലവ് വഹിച്ചത് തെലങ്കാന എംപി
Published on
Updated on

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചൂരൽമല മുണ്ടക്കൈ ദുരന്തത്തിലെ അതിജീവിതയായ ശ്രുതി ആശുപത്രി വിട്ടു. വാഹനാപകടത്തെ തുടർന്ന് ശ്രുതി പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തെലങ്കാന എംപി മല്ലു രവി മുഴുവൻ ചികിത്സാ ചെലവും വഹിച്ചു. രാഹുൽ ഗാന്ധി എംപിയുടെ നിർദ്ദേശത്തെ തുടർന്നാണ് മല്ലു രവി ചികിത്സാ ചെലവ് വഹിച്ചത്.

പത്താം തീയതി കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ശ്രുതിയുടെ പ്രതിശ്രുതവരനും അമ്പലവയൽ സ്വദേശിയുമായ ജെൻസൺ മരിച്ചിരുന്നു. അപകടത്തിൽ ശ്രുതിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായി നിന്നിരുന്നത് ജെൻസണായിരുന്നു.

News Malayalam 24x7
newsmalayalam.com