കാസർഗോഡ് ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 1000-ൽ അധികം പേർ

കാസർഗോഡ് ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 1000-ൽ അധികം പേർ

ഡെങ്കിപ്പനി, മലമ്പനി ബാധിതരുടെ എണ്ണത്തിലാണ് വലിയ വർധനവുള്ളത്, ഇതോടൊപ്പം H1N1, H3N2 വും സ്ഥിരീകരിച്ചിട്ടുണ്ട്.
Published on

കാസർഗോഡ് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ മാത്രം ആയിരത്തോളം പേരാണ് പനി ബാധിച്ച് ചികിത്സയ്ക്കായി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ എത്തിയത്. ഈ വർഷം മാത്രം 22 പേർക്കാണ് മലമ്പനി ബാധിച്ചത്. ഡെങ്കിപ്പനി, മലമ്പനി ബാധിതരുടെ എണ്ണത്തിലാണ് വലിയ വർധനവുള്ളത്. ഇതോടൊപ്പം H1N1, H3N2 വും സ്ഥിരീകരിച്ചിട്ടുണ്ട്.

കാസർഗോഡ് ജില്ലാ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടി എത്തുന്നത്. കഴിഞ്ഞ ദിവസം 2 പേർക്ക് ഡെങ്കിപ്പനിയും 4 പേർക്ക് H3N2, ഒരാൾക്ക് H1N1 എന്നിവയും കണ്ടെത്തിയിരുന്നു. ഇത്തവണ പനിയോടൊപ്പം ഛർദിയും വയറിളക്കവുമാണ് കൂടുതലായി കാണുന്നത്. കാഞ്ഞങ്ങാട് മേഖലയിലാണ് രോഗികളേറെയുള്ളത്. ഇതോടൊപ്പം മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണവും ഉയരുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ചിക്കൻപോക്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണത്തേക്കാൾ ഇരട്ടിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ. ജില്ലയിൽ അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്ന് സൂചനയുണ്ട്.

News Malayalam 24x7
newsmalayalam.com