സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ

ഇടത് കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്
സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ
Published on

എറണാകുളം കടവന്ത്ര സ്വദേശി സുഭദ്രയുടേത് ക്രൂര കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സുഭദ്രയുടെ ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിലാണ്. കൈ ഒടിച്ചത് കൊലപാതക ശേഷമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇടത് കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളായ നിതിൻ മാത്യൂസ് ഭാര്യ ശർമ്മിള എന്നിവർ ഒളിവിലാണ്. സുഭദ്രയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ നിതിൻ മാത്യൂസിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന നിതിൻ മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇരുവരും ഒളിവിൽ പോയത്. കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയായ സുഭദ്രയെ ശർമ്മിള കൂട്ടിക്കൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സുഭദ്രയെ ശര്‍മിളയുടെ വീട്ടില്‍ കണ്ടതായി നാട്ടുകാരും അറിയിച്ചിരുന്നു.

അതേസമയം, കൊല്ലപ്പെട്ട സുഭദ്രയും ശർമ്മിളയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ ചൊല്ലി ഇരുവരും തർക്കം ഉണ്ടായതായും മാത്യൂസിൻ്റെ മാതാപിതാക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നത് തീര്‍ഥാടന വേളയിലാണ്. തീര്‍ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയതും. ഓഗസ്റ്റ് നാലാം തീയതി സുഭദ്രയെ കാണാതായതിനെ തുടർന്ന് ഏഴാം തീയതി മകൻ രാധാകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com