ഒൻപത് മാസം, 150ലേറെ പരീക്ഷണങ്ങൾ, ബഹിരാകാശ നടത്തത്തിൽ റെക്കോർഡ്! അഭിമാനമായി ഇന്ത്യയുടെ സുനിത വില്യംസ്

നാലായിരത്തി അറുപത്തിയെട്ട് സൂര്യോദയങ്ങളും അത്രതന്നെ അസ്തമനങ്ങളും അവർ കണ്ടു
ഒൻപത് മാസം, 150ലേറെ പരീക്ഷണങ്ങൾ, ബഹിരാകാശ നടത്തത്തിൽ റെക്കോർഡ്! അഭിമാനമായി ഇന്ത്യയുടെ സുനിത വില്യംസ്
Published on


നാസയുടെ വാണിജ്യ ബഹിരാകാശദൗത്യത്തിന്റെ ഒൻപതാമത് ക്രൂ റൊട്ടേഷന്റെ ഭാഗമായാണ് സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ 6ന് ബോയിങിന്റെ സ്റ്റാർലൈനറിൽ ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. പേടകത്തിന്റെ സാങ്കേതിക തകരാ‍ർ മൂലം ബഹിരാകാശ കേന്ദ്രത്തിൽ കുടുങ്ങിപ്പോയെങ്കിലും അവർ പഠന​ഗവേഷണങ്ങളിൽ തുടർന്നു. 150 ലധികം പരീക്ഷണങ്ങളാണ് ക്രൂ 9 ബഹിരാകാശകേന്ദ്രത്തിൽ നടത്തിയത്. ഏറ്റവുമധികം ബഹിരാകാശ നടത്തം നി‍ർവഹിച്ച വനിത എന്ന റെക്കോഡും തന്റെ പേരിലാക്കിയാണ് ഇന്ത്യയിലെ ​ഗുജറാത്തിൽ വേരുകളുള്ള സുനിതാ ലിൻ വില്യംസിന്റെ മടക്കം.

ഒരു ദിവസത്തിൽ 16 സൂര്യോദയങ്ങൾക്കും 16 സൂര്യാസ്തമനങ്ങൾക്കും സാക്ഷിയായി ബഹിരാകാശത്ത് ഭൂമിയെച്ചുറ്റുന്ന ഒരു പേടകത്തിൽ അവർ കഴിഞ്ഞത് 287 ദിവസങ്ങളാണ്. നാലായിരത്തി അറുപത്തിയെട്ട് സൂര്യോദയങ്ങളും അത്രതന്നെ അസ്തമനങ്ങളും അവർ കണ്ടു. 2024 ജൂൺ 5 നാണ് നാസയുടെ ബഹിരാകാശ​ഗവേഷകരായ സുനിതാ വില്യംസും, ബാരി ബുച്ച് വിൽമോറും ബോയിങിന്റെ സ്റ്റാർലൈന‍ർ സ്പെയ്സ്ക്രാഫ്റ്റിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് അവർ യാത്ര തിരിച്ചത്. നിക് ഹേ​ഗും റഷ്യയുടെ അലക്സാണ്ടർ ​ഗൊ‍ർബുനോവും 2024 സെപ്റ്റംബർ 29 മുതൽ ഐഎസ്എസിലുണ്ട്. 171 ദിവസങ്ങളാണ് ഇരുവരും ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിച്ചത്.

ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് അവർ അവർ യാത്രതിരിച്ചത്. സ്റ്റാർലൈനറിന്റെ പ്രകടനം വിലയിരുത്തുക, ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് അത് എത്രമാത്രം പ്രാപ്തമാണെന്ന് പരിശോധിക്കുക എന്നിവയായിരുന്നു അവരുടെ ദൗത്യങ്ങൾ. അവർ വിജയകരമായി ബഹിരാകാശ കേന്ദ്രത്തിൽ ഡോക്ക് ചെയ്തു. ഡോക്കിങിന് പിന്നാലെ പ്രശ്നങ്ങൾ ഉയർന്നുവന്നു. പേടകത്തിന്റെ ഭദ്രതയെക്കുറിച്ച് ആശങ്കയുയർത്തി റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിൽ ഹീലിയം വാതക ചോർച്ചയുണ്ടായി. ഡോക്കിങ് പ്രക്രിയയ്ക്കിടെ ഉണ്ടായ അസ്ഥിരതകൾ കൂടുതൽ ആശങ്ക സൃഷ്ടിച്ചു. ഈ പ്രശ്നങ്ങൾ മൂലം പെട്ടെന്നുള്ള തിരിച്ചുവരവിന് സ്റ്റാർലൈനർ സുരക്ഷിതമല്ല എന്ന നി​ഗമനത്തിൽ ബോയിങും നാസയും എത്തി. ഇതോടെയാണ് ബഹിരാകാശയാത്രികർ ഐഎസ്എസിൽ കൂടുതൽ ദിവസം തങ്ങേണ്ടി വന്നത്.

കഴിഞ്ഞ വർഷം ബുക്കർ സാഹിത്യ പുരസ്കാരം നേടിയ സമാന്ത ഹാർവി എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ ഓർബിറ്റൽ എന്ന നോവൽ പറഞ്ഞത് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞു കൊണ്ട് ഭൂമിയെച്ചുറ്റുന്ന ആറ് ബഹിരാകാശ യാത്രികരുടെ കഥയാണ്. നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്. ചില സമയത്ത് സ്വന്തം ചിന്തകളും ആത്മകഥനങ്ങളും പോലും ഒന്നാകും വിധം അവരുടെ ബഹിരാകാശ യാനത്തിൽ അവർ വളരെ ഒരുമിച്ചായിരുന്നു. ഒരുപാട് ഏകാന്തരും. ചിലപ്പോൾ, ഇരുട്ടിൽ പൊതിഞ്ഞ പരിചിതമുഖങ്ങളും നീല​ഗോളങ്ങളും ജ്യാമിതീയ രൂപങ്ങളുമടക്കം അവർ ഒരേ സ്വപ്നങ്ങൾ പോലും കണ്ടു. ചിലപ്പോൾ അവരുടെ ബോധത്തെ പ്രഹരിക്കുന്ന ഇരുണ്ട ഊ‍ർജ്വസലമായ ബഹിരാകാശക്കറുപ്പിനെയും സ്വപ്നം കണ്ടു. കാവ്യാത്മക ഭാഷയിൽ പറയുമ്പോഴാണ് ഒരുപക്ഷേ ബഹിരാകാശത്തെ ഏകാന്തത എത്ര തീവ്രമാണെന്നും അവിടെക്കഴിയുന്നവരുടെ ദാർശനിക വ്യഥയുടെ ആഴമെത്രയെന്നതും ഒരുപക്ഷേ നമുക്ക് അറിയാൻ കഴിയുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com