ഉത്തര്‍പ്രദേശില്‍ നേപ്പാളിലുമായി അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളിലെ അനധികൃത നിര്‍മാണം എന്ന് ആരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ചു നീക്കിയ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് മുഖപ്രസംഗം
ഇന്ത്യയിലെ ബുള്‍ഡോസര്‍ രാജിനെതിരെ സമസ്ത ഇകെ വിഭാഗം മുഖപത്രം സുപ്രഭാതം എഡിറ്റോറിയല്‍. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരായ വ്യവസ്ഥാപിത വിവേചനത്തെയാണ് ബുള്‍ഡോസറുകള്‍ കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. 'കോടതി വിധിക്ക് മുകളിലും ബുള്‍ഡോസറുകളുരുളുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം.
ഉത്തര്‍പ്രദേശില്‍ നേപ്പാളിലുമായി അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളിലെ അനധികൃത നിര്‍മാണം എന്ന് ആരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ചു നീക്കിയ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് മുഖപ്രസംഗം. രാജ്യമെമ്പാടും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് ഭരണഘടനയെയും സുപ്രീം കോടതി വിധിയേയും ലംഘിച്ച് യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഭീകരതയെന്നും ലേഖനത്തിൽ പറയുന്നു.
സെന്‍സിറ്റീവ് അതിര്‍ത്തി മേഖലകളിൽ നിന്ന് അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുകൊണ്ടാണ് യുപി സര്‍ക്കാര്‍ പൊളിക്കലുകളെ ന്യായീകരിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത് അങ്ങനെ അല്ലെന്നാണ്. ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഗുജറാത്ത് അടക്കമുള്ള പല സംസ്ഥാനങ്ങളിലും സമാനമായ പൊളിച്ചുമാറ്റലുകള്‍ നടന്നിട്ടുണ്ടെന്നും ലേഖനം വിശദീകരിക്കുന്നു.
ALSO READ: ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങളോട് വിശദീകരിക്കാന്‍ ഏഴംഗ സംഘം; ക്ഷണം സ്വീകരിച്ച് ശശി തരൂർ എംപി
ബുള്‍ഡോസറുകള്‍ മുസ്ലീങ്ങള്‍ക്കെതിരായ രാഷ്ട്രീയ അധികാരത്തിന്റെ ഉപകരണങ്ങളായാണ് ഉപയോഗിക്കുന്നത്. ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കഴിഞ്ഞ നവംബറിലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതടവില്ലാതെ പൊളിച്ചുമാറ്റലുകള്‍ ഉണ്ടായെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
'രാജ്യം നേരിടുന്ന ഹിന്ദുത്വ ഭീകരതയുടെ മൂര്‍ത്തീഭാവമാണ് ബുള്‍ഡോസറുകള്‍. ഭൂരിപക്ഷ ശക്തി പ്രകടിപ്പിക്കാനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനും തീവ്രവലതുപക്ഷ രാഷ്ട്രീയ നേതാക്കളും ഹിന്ദുത്വ സംഘടനകളും ബുള്‍ഡോസര്‍ അക്രമത്തെക്കുറിച്ചും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള ആഹ്വാനങ്ങളെക്കുറിച്ചും തുറന്ന പരാമര്‍ശങ്ങള്‍ നടത്തുക പതിവാണ്,' ലേഖനത്തില്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവില്‍ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത് വംശീയ ഉന്മൂലന വ്യായാമമാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ വ്യവസ്ഥാപിത വിവേചനത്തെയാണ് ബുള്‍ഡോസറുകള്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
അതിര്‍ത്തിക്കപ്പുറമുള്ള ഭീകരതയ്‌ക്കെതിരെ മാത്രമല്ല, മതം തിരഞ്ഞുള്ള രാജ്യാതിര്‍ത്തിക്കുള്ളിലെ ഭരണകൂട ഭൂകരതയ്‌ക്കെതിരായും രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും അതിനെതിരെ ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടപ്പാക്കുകയും ചെയ്യേണ്ട സമയമാണിത്. അതേസമയം അതിര്‍ത്തിക്കുള്ളിലെ ഭീകരതയുടെ ലക്ഷ്യങ്ങളും തകര്‍ക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമാണ് നമ്മുടേത് എന്ന അവകാശ വാദം കേവലം വായ്താരി മാത്രമാണെന്ന പരിഹാസം ഏറ്റുവാങ്ങേണ്ടി വരുമെന്നും ലേഖനം വിമര്‍ശിച്ചു.