
അലെപ്പോയ്ക്ക് പിന്നാലെ സിറിയയിലെ തന്ത്രപ്രധാനമായ ഹമാ നഗരവും വിമതർ പിടിച്ചെടുത്തു. ആഴ്ചകളായി ഹമാ നഗരം പിടിച്ചെടുക്കാൻ തഹ്രീർ അൽ ഷാം വിമത സംഘം സിറിയൻ സൈന്യവുമായി പോരാട്ടത്തിലായിരുന്നു. നഗരത്തെ മൂന്ന് ദിശകളില്‍ നിന്നും വിമതർ വളഞ്ഞതോടെ സിറിയന്‍ സെെന്യം പിന്‍വാങ്ങുകയായിരുന്നു. 2011ൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത് മുതൽ നഗരം പിടിച്ചെടുക്കാൻ വിമതർക്ക് കഴിഞ്ഞിരുന്നില്ല.
പിന്നാലെ ഹമാ നഗരം വിമോചിതമായെന്ന് വിമത നേതാവ് അബു മൊഹമ്മദ് അൽ ജൊലാനി പ്രഖ്യാപിച്ചു. സർക്കാർ അനുകൂലികളോട് പ്രതികാരം പാടില്ല എന്ന് ജൊലാനി ആഹ്വാനം ചെയ്തു. മധ്യ സിറിയയിൽ സ്ഥിതി ചെയ്യുന്ന ഹമ, സിറിയയിലെ നാലു വലിയ നഗരങ്ങളിലൊന്നാണ്.
കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലംപ്പോ, പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ സേനയെയും സഖ്യസേനയെയും തകർത്ത് ഒരു അപ്രതീക്ഷിത ആക്രമണത്തിന് ശേഷം വിമത ഗ്രൂപ്പുകൾ പിടിച്ചെടുത്തത്. ഈ ആക്രമണം അസദിനും ഇറാനിലെയും റഷ്യയിലെയും പിന്തുണക്കാർക്കും കാര്യമായ പ്രഹരമേല്പിക്കുകയും, വർഷങ്ങളായി നിശ്ചലമായിരുന്ന ഒരു ആഭ്യന്തരയുദ്ധത്തിന് തിരികൊളുത്തുകയും ചെയ്യുകയായിരുന്നു.