
കർണാടക മണ്ഡ്യയിൽ 15 വയസ്സുകാരന്റെ കയ്യിലെ തോക്ക് അബദ്ധത്തിൽ പൊട്ടി നാലു വയസ്സുകാരനു ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത് ആണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച വൈകുന്നേരം 5.45 ഓടെ കുടുംബം ജോലി ചെയ്തിരുന്ന കോഴി ഫാമിലാണ് സംഭവം. ഫാമിലെത്തിയ കൗമാരക്കാരൻ പ്രദേശത്തുള്ള ചെറിയ വീടിന്റെ ചുമരിൽ തോക്ക് തൂങ്ങികിടക്കുന്നത് ശ്രദ്ധിച്ചിരുന്നു. നിറയൊഴിച്ച തോക്കാണെന്ന് അറിയാതെ കുട്ടി അതെടുത്ത് കളിക്കാൻ തുടങ്ങി. കളിത്തോക്കാണെന്ന് കരുതി വെടിപൊട്ടിച്ചപ്പോഴാണ് നാലു വയസ്സുകാരന് വെടികൊണ്ടത്. അഭിജിത്തിന്റെ വയറ്റിലാണ് വെടിയേറ്റത്.
അഭിജിത്തിന്റെ 30 വയസ്സുള്ള അമ്മയ്ക്കാണ് പിന്നീട് വെടിയേറ്റത്. അമ്മയുടെ കാലിലാണ് പരിക്ക്. ലൈസൻസുള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിനു കോഴി ഫാമിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആയുധ നിയമപ്രകാരമാണ് കേസ്. 15 വയസ്സുകാരനെതിരെയും കേസെടുത്തു. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.