
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളാണ് പാർട്ടി രൂപീകരണത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ. തങ്ങളുടെ ആവശ്യങ്ങളെ നിസാരവത്കരിക്കുന്ന നിലപാട് നിലനിൽക്കുന്നതായി അനുഭവപ്പെടുന്നെന്നായിരുന്നു ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയലിൻ്റെ പക്ഷം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴുള്ളവർ കൂടെ നിൽക്കുന്നില്ലെങ്കിൽ മറ്റ് മാർഗങ്ങളിലേക്ക് കടക്കുമെന്നും ബിഷപ്പ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ജെ.ബി. കോശി കമ്മീഷൻ സമീപിച്ചപ്പോൾ സമുദായം നേരിടുന്ന വിഷമങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങൾ നൽകിയിരുന്നെന്ന് ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ പറയുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ സമുദായത്തെ പ്രതിനിധീകരിച്ചും ആളുകൾ വേണം. അതിന് ഇപ്പോഴുള്ളവർ കൂടെ നിൽക്കുന്നില്ലെങ്കിൽ മറ്റ് മാർഗങ്ങളിലേക്ക് കടക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്. വിവിധ ആവശ്യങ്ങൾ കത്തോലിക്ക സമുദായം മുന്നോട്ട് വെച്ചെങ്കിലും അവ നിസാരവത്കരിക്കപ്പെടുകയാണെന്നും ബിഷപ്പ് റെമീജിയോസ് പറഞ്ഞു.