'ആവശ്യപ്പെട്ട പണം നൽകിയില്ല, സ്വത്ത് വിൽക്കാൻ വിസമ്മതിച്ചു, സുബൈദയെ കൊല്ലാൻ കാരണം മകൻ്റെ വൈരാഗ്യം'; താമരശ്ശേരി CI സായൂജ് കുമാർ

ആഷിഖ് മുൻപും കൊലപാതക ശ്രമം നടത്തിയിട്ടുണ്ടെന്നും പലരോടും സുബൈദയെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും താമരശേരി സിഐ പറഞ്ഞു.
'ആവശ്യപ്പെട്ട പണം നൽകിയില്ല, സ്വത്ത് വിൽക്കാൻ വിസമ്മതിച്ചു, സുബൈദയെ കൊല്ലാൻ കാരണം മകൻ്റെ വൈരാഗ്യം';  താമരശ്ശേരി CI സായൂജ് കുമാർ
Published on


കോഴിക്കോട് പുതുപ്പാടിയിലെ സുബൈദ കൊലക്കേസിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൊലീസ്. കൊലപാതകത്തിന് പിന്നിൽ ആഷിഖിന് അമ്മയോടുണ്ടായിരുന്ന വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. സ്വത്ത് വിൽക്കാൻ ആഷിഖ് അവശ്യപ്പെട്ടിരുന്നെങ്കിലും സുബൈദ ഇതിന് കൂട്ടാക്കിയിരുന്നില്ല. ഇതാണ് സുബൈദയോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് താമരശ്ശേരി സിഐ സായൂജ് കുമാർ പറഞ്ഞു. ആഷിഖ് മുൻപും കൊലപാതക ശ്രമം നടത്തിയിട്ടുണ്ടെന്നും പലരോടും സുബൈദയെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും താമരശേരി സിഐ പറഞ്ഞു.


ജന്മം നൽകിയതിന്റെ ശിക്ഷ നടപ്പാക്കിയെന്നായിരുന്നു കൊലപാതകം ചെയ്ത ശേഷമുള്ള പ്രതി ആഷിഖിന്റെ പ്രതികരണം. പിന്നാലെയാണ് പൊലീസ് കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്നത്. സുബൈദ പലപ്പോഴും ആഷിഖ് ആവശ്യപ്പെടുന്ന പണം നൽകാൻ വിസമ്മതിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

അതേസമയം കൊലപാതകം നടന്ന വീട്ടിലെ ഫോറൻസിക് പരിശോധന അവസാനിച്ചു. പൊലീസ്, ഫോറൻസിക്, ഉദ്യോഗസ്ഥരെത്തിയായിരുന്നു പരിശോധന. പ്രതി ആഷിഖിനെ വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ശേഷം ഇയാളെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കും. സുബൈദയുടെ പോസ്റ്റ‌്‌മോർട്ടം നടപടികൾ ആരംഭിച്ചു.

ശനിയാഴ്ചയാണ് കേരളത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഓട്ടോമൊബൈൽ കോഴ്സ് പഠിക്കാൻ കോളേജിൽ ചേർന്ന ശേഷമാണ് ആഷിഖ് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു.


കുറച്ചു നാളുകളായി ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിഖ്. ഒരാഴ്ച മുൻപാണ് ഇയാൾ തിരികെ സുബൈദയുടെ സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കളുമായി പുറത്തു പോയ ആഷിഖ്, രാത്രിയോടെ തിരിച്ചെത്തി. ഈ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. ഉമ്മയും മകനും വാക്‌തർക്കമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കാനെന്ന് പറഞ്ഞു കൊടുവാൾ വാങ്ങുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com