അത്തോളിയിൽ കണ്ടത് കടുവ? സാധ്യത തള്ളാതെ വനം വകുപ്പ്; ഒരു കിലോമീറ്റർ ചുറ്റളവിൽ ക്യാമറകൾ സ്ഥാപിച്ചു

വനംവകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു
അത്തോളിയിൽ കണ്ടത് കടുവ? സാധ്യത തള്ളാതെ വനം വകുപ്പ്; ഒരു കിലോമീറ്റർ ചുറ്റളവിൽ ക്യാമറകൾ സ്ഥാപിച്ചു
Published on

കോഴിക്കോട് അത്തോളിയിൽ കാണപ്പെട്ടത് കടുവയാണെന്ന സാധ്യത തള്ളാതെ വനം വകുപ്പ്. വന്യമൃഗത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് ക്യാമറകൾ സ്ഥാപിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

മൂന്ന് ദിവസമായി അത്തോളിയിലെ വിവിധ ഭാ​ഗങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ പുത്തഞ്ചേരി സെയ്ദിൻ്റെ വീടിന്റെ മുമ്പിലായി കടുവയുടെ സമാനമായ ജീവിയെ കണ്ടെന്ന് അയൽവാസി സായ് സുരാജ് പറഞ്ഞു. തുടർന്ന് സായ് തന്റെ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് സെയ്ദിനേയും പൊലീസിനെയും വിവരമറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

രാത്രിയിൽ തന്നെ വനംവകുപ്പും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കടുവയുടെയോ പുലിയുടെയോ കാൽപ്പാടുകൾ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംഘങ്ങളായി തിരിഞ്ഞു തെരച്ചിൽ നടത്തിയെങ്കിലും അത്തോളിയിൽ കണ്ടത് കടുവയാണോ എന്ന് സ്ഥിരീകരിക്കാനായില്ല.

ഇതോടെയാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. ഒപ്പം വനം വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുമെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com