
റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം പിൻവലിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ സജ്ജരാണെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു. എന്നാൽ, റേഷൻ വ്യാപാരികൾ മറ്റന്നാൾ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനുവരി ഒന്നു മുതലാണ് റേഷൻ വാതിൽ പടി വിതരണക്കാർ സമരം ആരംഭിച്ചത്. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ വാതിൽപ്പടി വിതരണക്കാർ തീരുമാനിച്ചത്. ഇവര്‍ക്ക് സെപ്റ്റംബറിലെ 60 ശതമാനം വിതരണക്കൂലിയും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കരാര്‍ തുകയും പൂര്‍ണമായി കിട്ടാനുണ്ട്.
അതേസമയം വേതന പാക്കേജ് പരിഷ്‌കരിക്കണം എന്ന റേഷൻ വ്യാപാരികളുടെ ആവശ്യം മന്ത്രി അംഗീകരിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുകയാണ്. സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് പാക്കേജ് പരിഷ്കരിക്കാൻ കഴിയാത്തതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. ഈ മാസം 27 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷൻ കടകൾ മുഴുവനായി അടഞ്ഞുകിടക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.