മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസ്; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡാമിൻ്റെ സുരക്ഷ പരിശോധിക്കാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാർ സന്ദർശിക്കാറുള്ളു എന്നാണ് ജോസഫ് അപേക്ഷയില്‍ ആരോപിക്കുന്നത്
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസ്; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Published on
Updated on

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ. ജോസഫാണ് മുല്ലപെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.

ഫലത്തില്‍ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്താന്‍ കൃത്യമായ സംവിധാനം ഇല്ലെന്നാണ് ഹര്‍ജിക്കാരൻ്റെ വാദം. ഈ സഹചര്യത്തത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയോട് നിര്‍ദേശിക്കണമെന്നാണ് ഡോ. ജോ ജോസഫിൻ്റെ ആവശ്യം.


ഡാമിൻ്റെ സുരക്ഷ പരിശോധിക്കാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാർ സന്ദർശിക്കാറുള്ളു എന്നാണ് ജോസഫ് അപേക്ഷയില്‍ ആരോപിക്കുന്നത്. മേല്‍നോട്ട സമിതി രൂപവത്കരിച്ച സബ് കമ്മിറ്റിയും മൂന്ന് മാസം കൂടുമ്പോള്‍ മാത്രമാണ് ഡാം സന്ദർശിക്കണതെന്നും ജോസഫ് പറയുന്നു. അതിനാൽ ഡാമിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം വേണമെന്നും അപേക്ഷയിൽ ഡോ. ജോസഫ് ആവശ്യപ്പെടുന്നു.


കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിൻ്റെ  കീഴിൽ പ്രവർത്തിക്കുന്നതാണ് ഡാം സുരക്ഷാ അതോറിറ്റി. 2021-ല്‍ പാര്‍ലമെൻ്റ്  പാസാക്കിയ ഡാം സുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നൽകുന്നത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധരാണ് അതോറിറ്റിയിൽ ഉള്ളത്. അതുകൊണ്ടാണ് കേസില്‍ അതോറിറ്റിയെക്കൂടി കക്ഷിചേര്‍ക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

News Malayalam 24x7
newsmalayalam.com