കൂടാതെ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കില്ലെന്നും നെട്രാ സ്ഥിരീകരിച്ചു
53 ദിവസം ഭ്രമണപഥത്തിൽ തുടർന്ന് ഭൂമിയെ ഭ്രമണം ചെയ്യുന്ന 'മിനി മൂൺ' നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകില്ലെന്ന് ഐഎസ്ആർഒ. 'ആസ്റ്ററോയിഡ് 2024 പിടി5' എന്ന് വിളിക്കുന്ന ഛിന്നഗ്രഹത്തിന്റെ വ്യാസം 10 മീറ്റർ മാത്രമാണ്. 3,476 കിലോമീറ്റർ വ്യാസമുള്ള സാധാരണ ചന്ദ്രനേക്കാൾ 350,000 മടങ്ങ് ചെറുതാണ് ഇത്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയില്ലെന്ന് ഐഎസ്ആർഒയുടെ നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്‌ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (നെട്രാ) വ്യക്തമാക്കി.
കൂടാതെ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കില്ലെന്നും നെട്രാ സ്ഥിരീകരിച്ചു. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാണ് ചന്ദ്രന് കൂട്ടായി 'ആസ്റ്ററോയിഡ് 2024 പിടി5' എന്നുപേരായ ഛിന്നഗ്രഹം എത്തുക. ഭൂമിയുടെ അടുത്തുകൂടി സഞ്ചരിക്കേണ്ട ഈ ഛിന്നഗ്രഹം ഗുരുത്വാകർഷണത്തിൻ്റെ ഫലമായാണ് ചന്ദ്രനൊപ്പം ഭൂമിയെ വലം വെക്കുക.
ALSO READ: ഇനി 'സിംഗിളല്ല', ചന്ദ്രനും 'മിംഗിളാകുന്നു'; കൂട്ടായെത്തുക 'മിനി മൂൺ'!!
നാസയ്ക്ക് കീഴിലുള്ള മുന്നറിയിപ്പ് സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ഉപയോഗിച്ചാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന 53 ദിവസത്തെ പ്രവർത്തന കാലയളവിൽ, 'ആസ്റ്ററോയിഡ് 2024 പിടി5'ന് ഒരിക്കലും പൂർണമായും ഭ്രമണപഥത്തിൽ സഞ്ചരിക്കാൻ കഴിയില്ല. പകരം അത് ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ നിന്ന് തെന്നിമാറുന്നതിന് മുമ്പ് ഒരു 'ഹോഴ്‌സ് ഷൂ ലൂപ്പ്' മാതൃകയിലാണ് സഞ്ചരിക്കുക.
കാർലോസ് ഡി ലാ ഫ്യൂണ്ടെ മാർക്കോസും റൗൾ ഡി ലാ ഫ്യൂണ്ടെ മാർക്കോസും ചേർന്ന് തയ്യാറാക്കിയ ആർഎൻഎഎഎസ് റിപ്പോർട്ട് പ്രകാരം, ഭൂമിക്ക് ഛിന്നഗ്രഹങ്ങളെ അതിൻ്റെ ഭ്രമണപഥത്തിലേക്ക് വലിച്ചിടാനുള്ള ഒരു പ്രവണതയുണ്ട്. ഈ ഛിന്നഗ്രഹങ്ങൾ ചിലപ്പോൾ ഭൂമിക്ക് ചുറ്റും ഒന്നോ അതിലധികമോ തവണ മുഴുവനായി കറങ്ങിവരാമെങ്കിലും, മറ്റു അവസരങ്ങളിൽ ഭ്രമണപഥം പൂർത്തിയാക്കും മുമ്പേ അവ ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്ന് അകന്നുപോകാറാണ് പതിവ്.
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലെ വസ്തുക്കളെയാണ് ശാസ്ത്രലോകം പ്രധാനമായും ഛിന്നഗ്രഹങ്ങളായി കണക്കാക്കുന്നത്.