തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ഗൂഢാലോചന നടത്തി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ഗൂഢാലോചന നടത്തി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
Published on

തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. ഗതാഗത നിയന്ത്രണമുള്ളിടത്തേക്ക് സുരേഷ്‌ഗോപി ആംബുലന്‍സിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി. ബിന്ദു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടയി. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നതാണ്. താനിടപ്പെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന രീതിയിലുള്ള വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ്‌ ഗോപി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.


പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ ചെയ്തത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെന്ന രീതിയില്‍ പ്രശ്‌നത്തില്‍ സുരേഷ് ഗോപി പരസ്യമായി ഇടപെടുകയായിരുന്നു. രാത്രി മഠത്തില്‍ വരവ് സമയത്ത് ഒമ്പത് ആനകള്‍ക്ക് പകരം ഒരാനയായി തിരുവമ്പാടി ദേവസ്വം ചുരുക്കി. അലങ്കാര പന്തലുകളിലെ വിളക്കുകള്‍ അണച്ചു. ഇത് പൂരത്തിന്റെ ശോഭ നഷ്ടപ്പെടുത്തി.

പൂരം നിര്‍ത്തിവെക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചു. പാസ്സുള്ളവരെ മുഴുവന്‍ പൂരപറമ്പില്‍ വെടിക്കെട്ട് സമയത്ത് കയറ്റണമെന്ന് വാശി പിടിക്കുകയും നിസ്സഹകരിക്കുകയും ചെയ്തതോടെ വെടിക്കെട്ട് നീണ്ടു. തിരുവമ്പാടി ദേവസ്വം നടത്തിയ അശാസ്യകരമല്ലാത്ത സമ്മര്‍ദ്ദ തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com