തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചു; ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കും: ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനു തുടങ്ങിവെച്ച പണിയാണ് ജില്ലയിലെ നഗരവാസികളെ പ്രതിസന്ധിയിലാക്കിയത്.
തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചു; ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കും: ആര്യ രാജേന്ദ്രന്‍
Published on

തിരുവനന്തപുരം നഗരത്തിലെ ജലവിതരണ പ്രശ്നം പരിഹരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്നു. ചില സാങ്കേതിക തടസങ്ങൾ കൊണ്ടാണ് നേരത്തെ പൂർത്തിയാക്കാൻ കഴിയാത്തത്. നിലവില്‍ പമ്പിങ് ആരംഭിച്ചെന്നും ഒന്നര മണിക്കൂറിനുള്ളില്‍ വെള്ളം ലഭിച്ച് തുടങ്ങുമെന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളിലും വെള്ളം ലഭിക്കുമെന്നും മേയര്‍ അറിയിച്ചു. 40 കുടിവെള്ള ടാങ്കറുകള്‍ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 10 വാഹനങ്ങള്‍ രാത്രിയില്‍ കൊച്ചിയില്‍ നിന്ന് എത്തിച്ചേരും. അവസാന സ്ഥലത്തും വെള്ളം എത്തും വരെ ഈ സര്‍വീസ് തുടരും. ഇനി ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നാണ് പ്രധാനം. വലിയ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ നഗരസഭയുടെ അനുമതി വാങ്ങണമെന്നും മേയര്‍ പറഞ്ഞു.

ജലവിതരണ പ്രശ്നം ഉണ്ടായതിന് ശേഷം വിഷയത്തില്‍ ഏകോപന കുറവ് ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥലത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധന നടത്തണം. എന്തുകൊണ്ട് പ്രശ്നം ഉണ്ടായി എന്നതടക്കം പരിശോധിക്കും. ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടതായിരുന്നുവെന്നും ജനങ്ങള്‍ക്ക് ഇതുമൂലം ഉണ്ടായ പ്രയാസം ചെറുതായി കാണുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി. വി.കെ. പ്രശാന്ത് എംഎല്‍എ ഉന്നയിച്ച വിഷയം പരിശോധിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനു തുടങ്ങിവെച്ച പണിയാണ് ജില്ലയിലെ നഗരവാസികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ 44 വാർഡുകളിൽ കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു.

ജലവിതരണം മുടങ്ങിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.

ജില്ലയിലെ കുടിവെള്ള പ്രശ്നത്തെത്തുടർന്ന് നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി നൽകാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കളക്ടര്‍ക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും(തിയറി / പ്രാക്ടിക്കൽ ) മാറ്റിവെച്ചു. പുതിക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com