
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്. പൂരം കലക്കൽ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കി. തിരുവമ്പാടി ദേവസ്വത്തിലെ ചിലർ, തല്പരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും അജിത് കുമാറിന്റെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
എം.ആർ. അജിത് കുമാറിന് കഴിഞ്ഞ ദിവസം വിജിലൻസിൻ്റെ ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. പി.വി അൻവർ എംഎൽഎ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ് പറഞ്ഞു. സ്വർണ്ണക്കടത്ത് ബന്ധത്തിന് തെളിവില്ലെന്നും, കവടിയാറിലെ ആഡംബര വീട് നിർമാണത്തിന് ബാങ്ക് വായ്പ എടുത്തെന്നും വിജിലൻസ് കണ്ടെത്തി.
അതേസമയം, വിവാദങ്ങൾക്കിടയിലും എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. 2025 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെയാകും അജിത് കുമാർ ഡിജിപിയായി ചുമതലയേൽക്കുക. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ.