
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം. ഒന്നാം വർഷ വിദ്യാർഥികൾ ഹോസ്റ്റലിൽ കയറേണ്ട സമയം വൈകിട്ട് 7.30 ആക്കും. കളർകോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തനാണ് മെഡിക്കൽ കോളേജ് പിടിഎ യോഗത്തിൽ ധാരണയായത്. ഹോസ്റ്റലിൽ സമയ ക്രമീകരണം വേണമെന്ന ആവശ്യം പിടിഎ യോഗത്തിൽ മാതാപിതാക്കൾ ആണ് മുന്നോട്ട് വച്ചത്.
എന്നാൽ, ആലപ്പുഴ മെഡിക്കൽ കോളേജിന് വേണ്ടി മാത്രമായി സമയം പുനഃക്രമീകരിക്കാൻ സാധിക്കില്ലെന്നാണ് പ്രിൻസിപ്പാൾ ഡോ. മിറിയം വർക്കി പറയുന്നത്. അതിനാൽ ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം വർഷ വിദ്യാർഥികൾക്ക് തുടർ കൗൺസിലിങ് നൽകുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
ഡിസംബർ മൂന്നാം തീയതിയാണ് കേരളത്തെ നടുക്കിയ വാഹനാപകടം നടന്നത്. 19 വയസ് മാത്രം പ്രായമുള്ള അഞ്ച് ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.