ഒക്‌ടോബർ 27നാണ് ജീവനക്കാരെ മെയില്‍ വഴി ഭീഷണിപ്പെടുത്തിയത്
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ഇസ്‌കോൺ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ക്ഷേത്രത്തിൻ്റെ സുരക്ഷ വർധിപ്പിച്ചു. ക്ഷേത്രത്തില്‍ സ്ഫോടനം നടക്കുമെന്ന് ജീവനക്കാർക്ക് ഇമെയില്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഒക്‌ടോബർ 27നാണ് ജീവനക്കാരെ മെയില്‍ വഴി ഭീഷണിപ്പെടുത്തിയത്.
'പാകിസ്ഥാൻ്റെ ഐഎസ്ഐ ബന്ധമുള്ള ഭീകരർ ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തും' എന്നായിരുന്നു ക്ഷേത്ര ജീവനക്കാർക്ക് ലഭിച്ച സന്ദേശം. ഭീഷണി സന്ദേശത്തെ സംബന്ധിക്കുന്ന വിവരം ലഭിച്ച ഉടനെതന്നെ ബോംബ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഎസ്) ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. എന്നാല്‍, ക്ഷേത്രപരിസരത്ത് നിന്ന് സ്‌ഫോടക വസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെടുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ക്ഷേത്രനഗരമായ തിരുപ്പതിയില്‍ ലഭിക്കുന്ന നാലാമത്തെ വ്യാജ മെയിലാണിത്. ശനിയാഴ്ച രണ്ട് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. പിന്നീട് ഇത് വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. അതിനുമുമ്പ്, നഗരത്തിലെ മറ്റ് മൂന്ന് ഹോട്ടലുകൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ താമസക്കാരിലും ഭക്തരിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
Also Read: സ്പാനിഷ് പ്രധാനമന്ത്രി ഇന്ത്യയില്‍; നരേന്ദ്ര മോദിക്ക് ഒപ്പം വഡോദരയിലെ സൈനിക വിമാന നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്യും
തമിഴ്‌നാട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും ചേർന്ന് പിടികൂടിയ മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കിംഗ്‌പിൻ ജാഫർ സാദിഖിയെപ്പറ്റി ഭീഷണിയില്‍ പരാമർശമുണ്ടായിരുന്നു.