
ബിരുദദാന ചടങ്ങുകളിൽ കറുത്ത ഗൗണും തൊപ്പിയും ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കൊളോണിയൽ കാലത്തെ വസ്ത്രധാരണ രീതി മാറ്റണമെന്നും, ഇന്ത്യൻ പാരമ്പര്യത്തോട് ഇണങ്ങിയ വസ്ത്രം രൂപകൽപന ചെയ്യണമെന്നുമാണ് നിർദ്ദേശം.
നിലവിൽ കോളജുകളിലെ ബിരുദദാന ചടങ്ങുകളിൽ ധരിക്കുന്ന കറുത്ത മേൽക്കുപ്പായവും തൊപ്പിയും യൂറോപ്പിൽ നിന്നും ഉടലെടുത്തതാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് ഈ രീതി ഇന്ത്യയിലേക്കെത്തിയതെന്നും, കൊളോണിയൽ പാരമ്പര്യത്തിലുള്ള രീതി മാറ്റണമെന്നുമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയത്തിൻ്റെ നിർദ്ദേശം.
എയിംസും ഐഎൻഐഎസും ഉൾപ്പെടെ കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബിരുദദാന ചടങ്ങിന് ഇന്ത്യൻ ഡ്രസ് കോഡ് ഉപയോഗിക്കണം. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിൻ്റെ പൈതൃകവും പാരമ്പര്യവും അനുസരിച്ചുള്ള വസ്ത്രം രൂപകൽപന ചെയ്യണം. പുതിയ ഡ്രസ് കോഡ് രൂപകൽപന ചെയ്ത ശേഷം അനുമതിക്കായി മന്ത്രാലയത്തിന് കൈമാറണമെന്നും ഉത്തരവുണ്ട്. കൊളോണിയൽ രീതികളെ ഉപേക്ഷിച്ച് ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'പഞ്ച പ്രാൺ' പ്രമേയത്തിൻ്റെ ഭാഗമായാണ് നിർദ്ദേശം.