പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ സംഘാംഗങ്ങളെ തീരുമാനിച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അമര്‍ഷം പ്രകടമാക്കിയിരുന്നു
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചുകൊണ്ടുള്ള വിദേശ പര്യടനത്തിലുള്ള സര്‍വകക്ഷി സംഘാംഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അഭിഷേക് ബാനര്‍ജി പങ്കെടുക്കും. പാര്‍ട്ടികളുടെ അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ വിവിധ കക്ഷി നേതാക്കളെ തീരുമാനിച്ചതില്‍ വിവാദം പുകയുന്നതിനിടെയാണ് കേന്ദ്രം തീരുമാനിച്ച യൂസഫ് പഠാനെ മാറ്റി തൃണമൂല്‍ കോണ്‍ഗ്രസ് അഭിഷേക് ബാനര്‍ജിയെ തീരുമാനിച്ചത്.
ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന ടീമിലായിരുന്നു മുന്‍ ക്രിക്കറ്റര്‍ യൂസഫ് പഠാന്‍. ഇതിന് പകരമാണ് എം.പിയും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയെ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
'ഭീകരതയ്‌ക്കെതിരെ രാജ്യം ഒരുമിച്ചു നില്‍ക്കുന്ന ഈ ഘട്ടത്തില്‍ അഭിഷേക് ബാനര്‍ജിയുടെ പ്രാതിനിധ്യം ഭീകരതയ്‌ക്കെതിരായ ബംഗാളിന്റെ നിലപാട് മാത്രമല്ല, ആഗോള തലത്തില്‍ രാജ്യത്തിന്റെ ഐക്യം വ്യക്തമാക്കാനും ഇത് സഹായിക്കും,' തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
ALSO READ: മഴയിൽ മുങ്ങി ബെംഗളൂരു; മഴക്കെടുതിയിൽ മരണം മൂന്നായി, 500ഓളം വീടുകൾ തകർന്നതായി റിപ്പോർട്ട്
പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ സംഘാംഗങ്ങളെ തീരുമാനിച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അമര്‍ഷം പ്രകടമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ അഭിഷേക് ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അല്ലെന്നുമായിരുന്നു അഭിഷേക് ബാനര്‍ജിയുടെ തീരുമാനം.
അതേസമയം യൂസഫ് പഠാന്‍ ഇതേക്കുറിച്ച് പരസ്യമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന സംഘത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിക്ക് പുറമെ, അപരാജിത സാരംഗി (ബിജെപി), ബ്രിജ് ലാല്‍ (ബിജെപി), ജോണ്‍ ബ്രിട്ടാസ് (സിപിഐഎം), പ്രദാന്‍ ബറുവ (ബിജെപി), ഹെമാങ് ജോഷി (ബിജെപി), സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍ഗ്രസ്), അംബാസിഡര്‍ മോഹന്‍ കുമാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സംഘം ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.
കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എംപിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തില്‍ 59 അംഗങ്ങളാണുണ്ടാകുക. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഘം ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാടുകളെ കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും വിശദീകരിക്കുകയാണ് ലക്ഷ്യം.
59 അംഗങ്ങളില്‍ 31 പേര്‍ എന്‍ഡിഎ സംഖ്യത്തില്‍ നിന്നും 20 പേര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ്. ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡെ രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, ഡിഎംകെ എംപി കനിമൊഴി, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) യില്‍ നിന്നും സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുക. ഏഴ് സംഘങ്ങളായി തിരിഞ്ഞ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം ഉള്‍പ്പെടെ 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക. മെയ് 23 ന് യാത്ര ആരംഭിക്കുമെന്നുമാണ് സൂചന.