
ബി.ജെ.പി നേതാവും കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രിയുമായ സാവിത്രി താക്കൂറിന് ഒരു അമളി പറ്റി. അമളിയെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര അമളി. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ഹിന്ദി മുദ്രാവാക്യം ബോര്‍ഡിലഴുതിയതാണ് സാവിത്രി താക്കൂർ. എന്നാൽ എഴുതി വന്നപ്പോൾ തെറ്റി 'ബേഠി പഠാവോ ബച്ചാവ്' എന്നായി. മധ്യപ്രദേശിലെ സർക്കാർ സ്കൂളില്‍ നടന്ന കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ സ്കൂള്‍ ചലോ അഭിയാൻ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാവിത്രി താക്കൂർ വിദ്യാഭ്യാസ യോഗ്യതയായി 12ാം ക്ലാസ് ആണ് നൽകിയിരുന്നത്. അത്രയും പഠിച്ചിട്ടും മന്ത്രിക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ലേ എന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന വിമർശനം.
മാതൃഭാഷയില്‍ എഴുതാൻ പോലും അറിവ് ഇല്ലാത്തവരാണ് ഭരണഘടന പദവികളില്‍ ഇരിക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ക്കു പോലും സ്വന്തം മാതൃഭാഷയില്‍ കൂട്ടിയെഴുതാന്‍ കഴിയുന്നില്ലെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്‍വിധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു. എന്നാൽ, കോണ്‍ഗ്രസിന്‍റേത് ആദിവാസി സ്ത്രീയെ അപമാനിക്കുന്ന നടപടിയാണെന്നായിരുന്നു ബി.ജെ.പി വിമർശനം. മോദി മന്ത്രിസഭയിലുള്ളവരുടെ നിലവാരമാണ് തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവും ആദിവാസി വിഭാഗം നേതാവുമായ ഉമങ് സിങ്ഗറും പ്രതികരിച്ചു.