ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷത്തിൽ പരിഹാരം കാണണം; 21 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കയും സഖ്യകക്ഷികളും

ലബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിക്കുമോ എന്ന ആശങ്കകൾക്കിടയിലാണ് അമേരിക്കയും ഫ്രാൻസും സഖ്യകക്ഷികളും ഐക്യരാഷ്ട്ര സംഘടനയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്നത്.
ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷത്തിൽ പരിഹാരം കാണണം;  21 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കയും സഖ്യകക്ഷികളും
Published on

ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷത്തിൽ അടിയന്തരമായി 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന് അമേരിക്കയും സഖ്യകക്ഷികളും ഐക്യരാഷ്ട സഭയിൽ ആവശ്യപ്പെട്ടു. രണ്ടു മണിക്കൂറിലേറെയാണ് സുരക്ഷാ കൗൺസിൽ ഇസ്രയേൽ- ഹിസ്ബുള്ള  വിഷയം ചർച്ച ചെയ്തത്. ലബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിക്കുമോ എന്ന ആശങ്കകൾക്കിടയിലാണ് അമേരിക്കയും ഫ്രാൻസും സഖ്യകക്ഷികളും ഐക്യരാഷ്ട്ര സംഘടനയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്നത്.

ഇസ്രായേൽ, ലബനൻ സർക്കാരുകൾ ഉൾപ്പെടെ എല്ലാ കക്ഷികളോടും താൽക്കാലിക വെടിനിർത്തൽ ഉടനടി അംഗീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നാണ് യുഎസും ഫ്രാൻസും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സഖ്യകക്ഷികളാണ് സംയുക്ത പ്രസ്താവനയുടെ ഭാഗമായത്. വെടിനിർത്തൽ നിർദേശത്തെ ലബനൻ പ്രധാനമന്ത്രി നജീബ് മികാത്തി സ്വാഗതം ചെയ്തു. സുരക്ഷാ കൗൺസിൽ രണ്ട് മണിക്കൂറിലധികമാണ് ലബനനൻ വിഷയം ചർച്ച ചെയ്തത്.

ഇസ്രയേലും ലബനനും തമ്മിലുള്ള അതിർത്തി രേഖയിൽ വെടിനിർത്തൽ ബാധകമാകുമെന്നും, നയതന്ത്ര പരിഹാരത്തിനായി കക്ഷികൾക്ക് ശ്രമിക്കാമെന്നും ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിലെ വെടിനിർത്തലിനും സഖ്യകക്ഷികൾ പിന്തുണ അറിയിച്ചിട്ടുണ്ട്.

യുദ്ധത്തിൽ മനുഷ്യർക്കു പുറമെ അടിസ്ഥാന സൗകര്യങ്ങളിലും വലിയ നാശമാണ് സംഭവിക്കുന്നതെന്ന് രാജ്യാന്തര നാണയ നിധിയായ ഐഎംഎഫ് വിലയിരുത്തി. മാനുഷിക പരിഗണനയിൽ ലബനനിലേക്ക് 50 ലക്ഷം പൗണ്ട് അയയ്ക്കുന്നുവെന്ന് ബ്രിട്ടൺ വ്യക്തമാക്കി. കരയുദ്ധ സൂചനകൾ നൽകുന്ന ഇസ്രയേൽ സൈന്യ മേധാവിയുടെ പ്രതികരണത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ലബനനിൽ നിന്ന് ഒഴിഞ്ഞു പോകുന്നവരുടെ എണ്ണവും ഉയരുകയാണ്. ബുധനാഴ്ചയും ലബനനിൽ ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ആക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടെന്നും 223 പേർക്ക് പരിക്കേറ്റെന്നും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com