
അമേരിക്കൻ പ്രസിഡൻ്റിൻ്റെ സവിശേഷ അധികാരം ഉപയോഗിച്ച്, മകൻ ഹണ്ടർ ബൈഡന് നിരുപാധികം മാപ്പ് നൽകിയ ജോ ബൈഡൻ്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ മാപ്പ് നൽകിയവരുടെ പട്ടികയിൽ ക്യാപ്പിറ്റോൾ ഹിൽ ആക്രമണത്തിലെ പ്രതികളും ഉൾപ്പെടുന്നുണ്ടോയെന്നായിരുന്നു ട്രംപിൻ്റെ വിമർശനം. ഇപ്പോൾ നടന്നത് നീതി നിഷേധമാണെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. പ്രസിഡൻ്റ് പദവി ഒഴിയാൻ ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ജോ ബൈഡൻ്റെ ഈ നിലപാട് മാറ്റം. രാഷ്ട്രീയ കാരണങ്ങളാലാണ് മകൻ വേട്ടയാടപ്പെട്ടതെന്നായിരുന്നു ജോ ബൈഡൻ പ്രതികരണം.
2014 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിൽ ചെയ്ത ഫെഡറൽ കുറ്റകൃത്യങ്ങളിലാണ് ജോ ബൈഡൻ, മകൻ ഹണ്ടർ ബൈഡന് നിരുപാധികം മാപ്പ് നൽകിയത്. പ്രസിഡൻ്റിന് യുഎസ് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ബൈഡൻ്റെ ഈ തീരുമാനം. അമേരിക്കൻ പ്രസിഡൻ്റ് പദവിയിലെത്തുന്നവർ ഈ അധികാരം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. രണ്ട് ടേമുകളിലായി ബറാക് ഒബാമ 1,927 തവണയും ആദ്യ ടേമിൽ ഡോണൾഡ് ട്രംപ് 237 തവണയും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
തൻ്റെ മകനായതുകൊണ്ടാണ് ഹണ്ടർ വേട്ടയാടപ്പെട്ടതെന്നും കേസുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ബൈഡൻ പറയുന്നു.മകന് മാപ്പ് നൽകില്ലെന്ന പരസ്യ നിലപാടിൽ നിന്നാണ് പ്രസിഡൻസിയുടെ അവസാനനാളുകളിലുള്ള ഈ പിന്നോട്ട് പോക്ക്. ഹണ്ടർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന കാലത്തെ കേസുകളിൽ,ഡിസംബറിൽ കോടതി വിധി പറയാനിരിക്കെയാണ് ബൈഡൻ്റെ ഈ നീക്കം.
തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസിനായി തെറ്റായ വിവരം നൽകിയ കേസിലും മയക്കുമരുന്നിന് അടിമയായിരുന്ന സമയം തോക്ക് കൈവശം വച്ച കേസിലും ഹണ്ടർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ആദായനികുതി അടക്കാതെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് ഹണ്ടർ കുറ്റസമ്മതം നടത്തിയിരുന്നു. ശിക്ഷിക്കപ്പെട്ടാൽ ലഭിച്ചേക്കാവുന്ന വർഷങ്ങളുടെ തടവ് ശിക്ഷയിൽ നിന്നാണ് ഇതോടെ ഹണ്ടർ മോചിതനായത്.