
താര സംഘനയായ 'അമ്മ' യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് നടിമാരായ ഗായത്രി വർഷയും ഉഷ ഹസീനയും. പുതിയ മാറ്റത്തിൻ്റെ തുടക്കമെന്നോണമാണ് കൂട്ടരാജിയെ കാണക്കാക്കുന്നത്. AMMA സംഘടന നിലനിൽക്കണം. എന്നാൽ സ്ത്രീകൾക്ക് വേണ്ടി കൂടി സംസാരിക്കുന്ന ഭരണസമിതി വരണമെന്നാണ് ആഗ്രഹമെന്നും ഉഷ ഹസീന പറഞ്ഞു.
'അമ്മ'യിലെ കൂട്ടരാജി സ്വാഗതാർഹമാണെന്ന് നടി ഗായത്രി വർഷയും പ്രതികരിച്ചു. ഉചിതമായ തീരുമാനമാണ്. അർഥവത്തായ ഒരു സംഘടനയായിരുന്നില്ല 'അമ്മ'. 1995ൽ 'അമ്മ'യിൽ അംഗത്വമെടുത്ത താൻ അതേ വർഷം തന്നെ രാജിവയ്ക്കേണ്ടി വന്നെന്നും ഗായത്രി പറഞ്ഞു.
സ്ത്രീകൾ പരാതി പറഞ്ഞാലും പരിഗണിക്കാതിരുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാൽ പരാതി നൽകാൻ ഇരകൾ തയാറാകണം. ആരോപണ വിധേയർ അധികാര പദവികളിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും ഗായത്രി വർഷ പറഞ്ഞു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്.