മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചുവെന്നും എന്നാൽ അതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി
മുഖ്യമന്ത്രിയുടേതെന്ന പേരിൽ ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേതെന്നും വി.ശിവൻകുട്ടി പറഞ്ഞു.
മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചുവെന്നും എന്നാൽ അതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. മൂന്നാം പിണറായി സർക്കാർ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്നും ഹിന്ദുവിൻ്റെ വിഷയം തള്ളിക്കളയുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ബാക്കി കാര്യം അവർ തന്നെ വിശദീകരിക്കേണ്ടതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കൂടാതെ അൻവറിൻ്റെ വിഷയം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ഇത് രണ്ടുമൂന്ന് ദിവസം നിൽക്കുമെന്നും മന്ത്രി പറഞ്ഞു. ഇതൊക്കെ പെരുമഴയത്ത് ഉണ്ടാകുന്ന കുമിളപോലെ മാത്രമാണെന്നും ഇതിനേക്കാൾ വലിയ ആൾക്കൂട്ടം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ ആണ് ഇതിന് പിന്നിലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.