അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തുടർനടപടികൾ ഇന്നുണ്ടാകും
കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ മരിച്ച നേദ്യ രാജേഷിന്റെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം വീട്ടിലെത്തിക്കും. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തുടർനടപടികൾ ഇന്നുണ്ടാകും. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബസിന് യന്ത്രത്തകരാറുകൾ ഇല്ലായിരുന്നു എന്ന് എംവിഡിയുടെ അന്വേഷണത്തിൽ വ്യക്തമായി.
ALSO READ: കണ്ണൂര്‍ സ്കൂൾ ബസ് അപകടം: പരുക്കേറ്റ ഒരു കുട്ടിയൊഴികെ എല്ലാവരും ആശുപത്രി വിട്ടു
ഇന്നലെയാണ് കുറുമാത്തൂര്‍ സ്‌കൂളിന്റെ ബസ് വളക്കൈ പാലത്തിന് സമീപം 3.45ഓടെ അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് തളിപ്പറമ്പ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞിരുന്നു. എന്നാൽ ബ്രേക്ക് കിട്ടിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി.
അതേസമയം ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ട്. ഡിസംബര്‍ 29ന് ഫിറ്റ്നസ് കാലാവധി സാങ്കേതികമായി അവസാനിച്ചിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. അപകടമുണ്ടാക്കിയ റോഡിലെ വളവ് അശാസ്ത്രീയമാണെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചിരുന്നു.