എന്ത് തരം രാസലഹരിയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ കേരളം. ഉറ്റവരെ കൂട്ടക്കുരിതിക്ക് ഇരയാക്കിയ പ്രതി അഫാനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. അഫാനെ സംബന്ധിച്ച് നിര്‍ണായക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അഫാന്‍ രാസലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്ത് തരം രാസലഹരിയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇതിനായി പ്രതിയുടെ രക്തപരിശോധനയടക്കം നടത്തണം.
പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, മാതാവ് ഷെമി, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്‍ ആക്രമിച്ച മാതാവ് ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എല്ലാവരുടേയും സംസ്‌കാരം ഇന്ന് തന്നെയുണ്ടാകും.
ആറ് പേരേയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വളരെ ആസൂത്രണത്തോടെ നടത്തിയ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. സാമ്പത്തിക ബാധ്യതയാകാം കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
25 കിലോമീറ്ററുകളോളം സഞ്ചരിച്ച് മൂന്നിടങ്ങളിലായാണ് അഫാന്‍ ആറ് പേരെ ആക്രമിച്ചത്. പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാ ബീവിയെ ആണ് അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ശേഷം പുല്ലമ്പാറയിലെത്തി പിതൃസഹോദരന്‍ ലത്തീഫിനേയും ഭാര്യയേയും കൊന്നു. അനിയനേയും സുഹൃത്ത് ഫര്‍സാനയേയും കൊലപ്പെടുത്തിയത് പേരുമലയിലെ വീട്ടില്‍വെച്ചാണ്. ഇവിടെ തന്നെയാണ് ഉമ്മ ഷെമിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.