
പെരിയ കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച നടപടിയിൽ പ്രോസിക്യൂഷൻ്റെ വാദം പോലും കേൾക്കാതിരുന്നത് ശരിയായില്ലെന്ന് കുടുംബം. ഗൂഢാലോചനയിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇരകളുടെ കുടുംബം പ്രതികരിച്ചു. പ്രതികൾ പുറത്തിറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നെന്ന് ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചു. കോടതി വിധി സങ്കടപ്പെടുത്തുന്നെന്നും എന്ത് സന്ദേശമാണ് നൽകുന്നതെന്നും കൃപേഷിൻ്റെ അച്ഛൻ കൃഷ്ണൻ ചോദിച്ചു.
സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ്റെ അടക്കം സിബിഐ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. കെ.വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച് ഹൈക്കോടതി മരവിപ്പിച്ചത്.
നാല് പേർക്കും അഞ്ച് വർഷം തടവും പിഴയുമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. സിബിഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. തെളിവുകളും സാഹചര്യങ്ങളും കൃത്യമായി വിലയിരുത്താതെയാണ് വിധി, സിബിഐ വിവരങ്ങൾ മറച്ചുവെച്ച് കേസിൽ പ്രതി ചേർത്തു തുടങ്ങിയവയും ഇവരുടെ അപ്പീലിൽ പറഞ്ഞിരുന്നു.
രണ്ടാം പ്രതി സജി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചുവെന്നതാണ് കുറ്റം. എന്നാൽ, തങ്ങൾക്ക് മേൽ കുറ്റം ചുമത്തിയ ദിവസം സജി പ്രതിയായിരുന്നില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്ന എസ്ഐയും എഎസ്ഐയും യഥാർഥത്തിൽ ബേക്കൽ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ജനറൽ ഡയറിയിൽ നിന്ന് വ്യക്തമാണ്. എന്നാൽ, അന്തിമ റിപ്പോർട്ടിൽ സിബിഐ ഈ രേഖകൾ മറച്ചുവച്ചു. കോൺഗ്രസ് ബന്ധമുള്ള മാധ്യമ പ്രവർത്തകനെയാണ് സ്വതന്ത്ര സാക്ഷിയാക്കിയിട്ടുള്ളത്. സ്ഥാപിത താൽപര്യത്തോടെയുള്ള സിബിഐയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസിലാകുമെന്നും നിരപരാധികളായ തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഇവർക്ക് സിബിഐ കോടതി അഞ്ച് വർഷമാണ് ശിക്ഷ വിധിച്ചത്. എന്നാൽ, രണ്ട് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച കോടതി ശിക്ഷ മരവിപ്പിച്ച് ഇടക്കാല ഉത്തരവിട്ടു. ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ്. ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.