
വിഴിഞ്ഞത്ത് രണ്ടായിരം കണ്ടെയ്നറുകളുള്ള കപ്പലായിരിക്കും ആദ്യമെത്തുക. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പാണ് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകൾ ഉണ്ടാകും.
ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തതായിരിക്കും ഇറക്കുക. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക. വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷൻ സെന്റർ, എയർ ട്രാഫിക് കണ്ട്രോൾ മാതൃകയിലാണ് വികസിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനമെല്ലാം ഇതിൽ ഭദ്രമാണ്.
വ്യാഴാഴ്ച കപ്പൽ വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവേൽപ്പാകും നൽകുക. പിന്നെ ട്രയൽ കാലം. അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.