വയനാട് ഡിസിസി ട്രഷറർ ജീവനൊടുക്കിയ സംഭവം: മരണവും സാമ്പത്തിക ഇടപാടും അന്വേഷിക്കാന്‍ വിജിലന്‍സ്

ബത്തേരി അർബൻ ബാങ്കിലെ നിയമനക്കോഴയും അന്വേഷണ പരിധിയിൽപ്പെടും
വയനാട് ഡിസിസി ട്രഷറർ  ജീവനൊടുക്കിയ സംഭവം: മരണവും സാമ്പത്തിക ഇടപാടും അന്വേഷിക്കാന്‍ വിജിലന്‍സ്
Published on

ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കേസിൽ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു. എൻ.എം. വിജയന്റെ ആത്മഹത്യയും സാമ്പത്തിക ഇടപാടും വിജിലൻസ് സംഘം പരിശോധിക്കും. ബത്തേരി അർബൻ ബാങ്കിലെ നിയമനക്കോഴയും അന്വേഷണ പരിധിയിൽപ്പെടും.


വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാര്‍ രേഖകളും പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായാണ് കണ്ടെത്തല്‍. എന്‍.എം. വിജയനാണ് രണ്ടാം സാക്ഷിയെന്നും കരാറില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2019 ഒക്ടോബര്‍ 9 നാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലോ, പൂതാടി സർവീസ് ബാങ്കിലോ, മടക്കിമല സർവീസ് ബാങ്കിലോ ആദ്യം വരുന്ന, ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്ന ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി ബാലകൃഷ്ണൻ്റെ നിർദേശത്തിൻ്റെയും, ഉറപ്പിൻ്റെയും അടിസ്ഥാനത്തിൽ രണ്ടാം കക്ഷി ഒന്നാം കക്ഷിയിൽ നിന്നും 30 ലക്ഷം വാങ്ങി ബോധ്യപ്പെട്ടുവെന്നും കരാറിൽ പറയുന്നു. 2019ല്‍ പണം തട്ടിയെടുക്കപ്പെട്ട ആക്ഷേപം കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ, ഈ കരാ‍ർ വ്യാജമാണെന്നാണ് ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ വാദം.


ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com