
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പിആർ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാര വേലയ്ക്ക് കഴിഞ്ഞ എട്ട് വർഷം എത്ര തുക ചെലവഴിച്ചെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു. 1,600 രൂപ ക്ഷേമ പെൻഷന് മുട്ടാപ്പോക്ക് പറയുന്ന മുഖ്യമന്ത്രി, സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ കോടികൾ ചെലവാക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നിന്നും നിരവധി നേതാക്കൾ ഇതിനകം കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് രംഗത്തെത്തി.
അതേസമയം, മുഖ്യമന്ത്രിയുടേതെന്ന പേരിൽ ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നു വന്ന പാർട്ടിയല്ല ഞങ്ങളുടേതെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ നൽകിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.