മെഡിറ്ററേനിയൻ കടലിലെ ചൂടുപിടിച്ച വെള്ളത്തിനു മുകളിലൂടെ തണുത്ത വായു ഇറങ്ങുമ്പോഴാണ് ഡാന പ്രതിഭാസം സംഭവിക്കുന്നത്
മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കമാണ് തെക്കുകിഴക്കന്‍ സ്പെയിനിലുണ്ടായത്. വലൻസിയയുടെ കിഴക്കൻ മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിൻ്റെ ഫലമായി 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. വലൻസിയയിലെ റോഡുകളെല്ലാം പുഴകളായെന്നും ലക്ഷകണക്കിന് ആളുകളെ പ്രളയം ബാധിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌പെയിനിൻ്റെ തെക്കേ അറ്റത്തുള്ള അൻഡലൂഷ്യയിൽ, സാധാരണയായി പെയ്യുന്ന മഴയേക്കാൾ മൂന്നിരട്ടി മഴ പെയ്തതായാണ് ദ ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. രാജ്യത്തെ കാലാവസ്ഥാ ഏജൻസി നൽകുന്ന വിവരമനുസരിച്ച് ചില പ്രദേശങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ, ഒരു ചതുരശ്ര മീറ്ററിൽ 150 മുതൽ 200 ലിറ്റർ വരെ മഴ പെയ്തു. 1996 ശേഷം ആദ്യമായാണ് രാജ്യം ഇത്തരമൊരു പ്രളയക്കെടുതിയെ നേരിടുന്നത്. 'കോൾഡ് ഡ്രോപ്പ്' എന്നറിയപ്പെടുന്ന ഒരു വാർഷിക കാലാവസ്ഥാ പ്രതിഭാസമാണ് ഈ തീവ്രമായ മഴക്ക് കാരണം. 'ഡിപ്രെഷൻ ഐസ്‌ലാഡ എൻ നിവൽസ് ആൾട്ടോസ്' അഥവാ ഡാന എന്ന പേരിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.
എന്താണ് ഡാന അല്ലെങ്കിൽ 'കോൾഡ് ഡ്രോപ്പ്'
മെഡിറ്ററേനിയൻ കടലിലെ ചൂടുപിടിച്ച വെള്ളത്തിനു മുകളിലൂടെ തണുത്ത വായു ഇറങ്ങുമ്പോഴാണ് കോൾഡ് ഡ്രോപ്പ് പ്രതിഭാസം സംഭവിക്കുന്നത്. കടലിൻ്റെ ഉപരിതലത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഉയരുന്നതിന് ഈ പ്രതിഭാസം കാരണമാകുന്നു. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്യുമുലോനിംബസ് മേഘങ്ങൾ രൂപീകരിക്കപ്പെടും. ഈ മേഘങ്ങളാണ് സ്പെയിനിൽ മിന്നൽ പ്രളയത്തിന് കാരണമായത്.