യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ; മുദ്രാവാക്യങ്ങളോടെ അന്ത്യാഭിവാദ്യം

1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ; മുദ്രാവാക്യങ്ങളോടെ അന്ത്യാഭിവാദ്യം
Published on

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ എത്തിച്ചു. നിരവധി പേരാണ് അന്ത്യാഭിവാദ്യമർപ്പിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്നലെ ഉച്ചയോടെയായിരുന്നു.2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 1975 ലാണ് യെച്ചൂരി സിപിഎം അംഗമാകുന്നത്. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ 33-ാം വയസ്സില്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992ലെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ: ജെഎന്‍യു യൂണിയൻ പ്രസിഡൻ്റായിരുന്ന യെച്ചൂരി; ഇന്ദിരയെ ചോദ്യം ചെയ്ത വിപ്ലവ യുവത്വം

2005ല്‍ പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎമ്മിനെ നയിക്കുമ്പോള്‍, പാര്‍ലമെന്റില്‍ യെച്ചൂരി ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദമായി. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. 2018ലെ ഹൈദരാബാദ്, 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും യെച്ചൂരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി എത്തിയതു മുതല്‍ യെച്ചൂരിയുടെ പ്രവര്‍ത്തന കേന്ദ്രം പാര്‍ട്ടി ആസ്ഥാനമായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി ഭവനില്‍ നാളെയാണ് ജനറല്‍ സെക്രട്ടറിയുടെ അവസാനത്തെ സന്ദര്‍ശനം. രാവിലെ പത്ത് മണിയോടെയാണ് എകെജി ഭവനില്‍ മൃതദേഹം എത്തിക്കുക. തുടര്‍ന്ന് എകെജി ഭവനില്‍ നിന്ന് അശോക റോഡ് വരെ വിലാപയാത്ര നടത്തും. വിലാപയാത്രയില്‍ പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കും. ശേഷം യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം എയിംസില്‍ ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com