'രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുത്'; വിവാദ പരാമര്‍ശങ്ങളില്‍ ജഡ്ജിക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി

സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമൂഹത്തോട് മുന്‍വിധിയുള്ളതുമായ പ്രസ്താവനകള്‍ ജഡ്ജിമാര്‍ ഒഴിവാക്കണം
'രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുത്'; വിവാദ പരാമര്‍ശങ്ങളില്‍ ജഡ്ജിക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
Published on



ഇന്ത്യന്‍ ഭൂപ്രദേശത്തിലെ ഏതെങ്കിലും ഭാഗത്തെ പാകിസ്താന്‍ എന്ന് വിളിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അത്തരം പരാമര്‍ശം രാജ്യത്തിന്റെ അതിര്‍ത്തി അഖണ്ഡതയ്ക്ക് വിരുദ്ധമാണ്. സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമൂഹത്തോട് മുന്‍വിധിയുള്ളതുമായ പ്രസ്താവനകള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദയുടെ പാകിസ്താന്‍ പരാമര്‍ശത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള പരാമര്‍ശം. വിവാദ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ തുറന്ന കോടതിയിലെ ജഡ്ജി ശ്രീശാനന്ദയുടെ മാപ്പപേക്ഷ പരിഗണിച്ച് തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.

ജഡ്ജി ശ്രീശാനന്ദയുടെ രണ്ട് വിവാദ പരാമര്‍ശങ്ങളാണ് സുപ്രീംകോടതി ചര്‍ച്ച ചെയ്തത്. ബംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്തെ 'പാകിസ്താന്‍' എന്ന് പരാമര്‍ശിച്ചതായിരുന്നു ഒന്ന്. കോടതിയിലെ വാദത്തിനിടെ അഭിഭാഷകയ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതാണ് മറ്റൊന്ന്. എന്നാല്‍, പ്രസ്താവനകളില്‍ ജഡ്ജി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമ നടപടികള്‍ തുടരേണ്ടതില്ലെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. എന്നിരുന്നാലും, ഇലക്ട്രോണിക് മാധ്യമ യുഗത്തില്‍ ജഡ്ജിമാര്‍ പ്രതികരണങ്ങളില്‍ ആത്മസംയനം പാലിക്കണമെന്നതടക്കം ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ കോടതി മുന്നോട്ടുവെച്ചു.

മതപരമായോ, ലിംഗപരമായോ ഏതെങ്കിലും വിഭാഗത്തിനെതിരായ പരാമര്‍ശം പക്ഷപാതിയെന്ന ആക്ഷേപത്തിന് കാരണമാകും. ജുഡീഷ്യല്‍ നടപടികളുടെ ഭാഗമായി ഇത്തരം പരാമര്‍ശങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീ വിരുദ്ധമായതും, ഏതെങ്കിലും സമുദായത്തോട് മുന്‍വിധിയുള്ളതുമായ പ്രതികരണങ്ങള്‍ ഒഴിവാക്കണം. വിധിന്യായത്തിന്റെ ഹൃദയവും ആത്മാവും നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കേണ്ടതുണ്ട്. ഓരോ ജഡ്ജിയും സ്വന്തം മുൻകരുതലുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം. കാരണം, അത്തരം അവബോധത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ നമുക്ക് യഥാർത്ഥത്തിൽ വിശ്വസ്തരായിരിക്കാൻ കഴിയൂ. വസ്തുനിഷ്ഠവും നീതിയുക്തവുമായ നീതി ലഭ്യമാക്കാനുള്ള ജഡ്ജിയുടെ മൗലികമായ കടമയെ അടിവരയിടുന്നതുമായിരുന്നു സുപ്രീംകോടതി ഉത്തരവ്.

വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നുവെന്ന കുറിപ്പോടെ, പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിങ് ഉള്‍പ്പെടെ അത് സാമുഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസെടുത്തത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്ന് ഭരണപരമായ നിര്‍ദേശങ്ങള്‍ തേടിയശേഷം, സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെയാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com