
പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ സമ്മാനിച്ച് മനു ഭാക്കർ. 10 മീറ്റർ എയർ റൈഫിളിൽ മിക്സഡ് വിഭാഗത്തിലാണ് സരബ്ജോത് സിങ്ങിനൊപ്പം മനു വെങ്കലം നേടിയത്. ഞായറാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ താരം ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചിരുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒളിംപ്ക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മനു സ്വന്തമാക്കി.
ഇതിനു മുമ്പ് 1900 ലെ ഒളിംപ്ക്സിൽ ബ്രിട്ടീഷ് പൗരനായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡാണ് ഇതേ നേട്ടം കൈവരിച്ചത്. അന്ന് ബ്രീട്ടിഷ് ഇന്ത്യക്കുവേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. 12 വർഷങ്ങളുടെ മെഡൽ വരൾച്ചയ്ക്ക് അറുതിവരുത്തിയാണ് ഞായറാഴ്ച ഇന്ത്യ്ക്കു വേണ്ടി മനു വെങ്കലം നേടിയത്. ഇതോടോപ്പം ഒളിംപ്ക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി.
2012 ലണ്ടന്‍ ഒളിംപിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിൻ്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെൽത്ത് ഗെയിംസിലും ഷൂട്ടിങ്ങ് ലോകകപ്പിലും സ്വർണ ജേതാവായിരുന്നു.
2020 ടോക്കിയോ ഒളിംപിക്സിന്റെ യോഗ്യതാ റൗണ്ടിൽ പിസ്റ്റള്‍ തകരാർ കാരണം മനു ഭാക്കറിന് പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. എന്നാൽ ഇപ്പോഴിതാ, 2024 പാരിസ് ഒളിംപിക്സിൽ മൂന്നാം സ്ഥാനത്തോടെയാണ് മനു ഭാക്കർ ഫൈനൽ പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സെന്റർ ഇന്നർ ഷോട്ടുകൾ തൊടുത്താണ് താരം തന്റെ മുന്നേറ്റം നടത്തിയത്.
യോഗ്യതാ റൗണ്ടില്‍ ആകെ തൊടുത്ത 60 ഷോട്ടുകളില്‍ 27 എണ്ണവും ലക്ഷ്യത്തിന് അടുത്തെത്തിക്കാന്‍ മനുവിനായി. ഒളിംപിക്സ് 10 മീറ്റർ പിസ്റ്റൾ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. അതേസമയം, മനുവിനൊപ്പം മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം റിഥം സങ്‌വാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.