ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് വിശുദ്ധ കുർബാന നേർച്ചയായി നൽകിയത്. രമേശ് ചെന്നിത്തലയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണാൻ വേണ്ടിയാണ് കുർബാന നേർച്ചയായി നൽകിയതെന്ന് സിജോ കുഞ്ഞാണ്ടി പറഞ്ഞു.
പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള നേർച്ചകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കെ.സി. വേണുഗോപാലിന് വേണ്ടി കളഭം കൊണ്ട് തുലാഭാരം നേർത്തിരുന്നു. മുഖ്യമന്ത്രി ആകാൻ തടസങ്ങളുണ്ടെങ്കിൽ അത് നീക്കാൻ ലക്ഷ്യമിട്ടാണ് വഴിപാട് നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകൻ സി.എം. അനിൽകുമാർ പറഞ്ഞിരുന്നു.
വി.ഡി. സതീശന് വേണ്ടിയാണ് ഏറ്റും കൂടുതൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്. കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നീങ്ങനെയാണ് വി.ഡി. സതീശനെ കുറിച്ച് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപത്തും മലപ്പുറം എടരിക്കോട് ടൗണിലും സതീശനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴ പട്ടയംകവലയ്ക്ക് സമീപത്തും സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.