ഡൽഹി: പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിന് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്നറിയാം. രാഹുൽ ഗാന്ധി-മല്ലികാർജുൻ ഖാർഗെ നിർണായക കൂടിക്കാഴ്ച വൈകീട്ട് 5.30ന് നടക്കും. ഖാർഗെയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ശ്രമമെന്നാണ് സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ അണികളും ആകാംക്ഷയിലാണ്.
കേരളത്തിൻ്റെ മുഖ്യന്ത്രി ആരാകുമെന്നതിനെ കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലേക്ക് മടങ്ങിയേക്കും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങിയേക്കും.
ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പറഞ്ഞിരുന്നു. പ്രഖ്യാപനം കാത്ത് ഇന്ദിരാ ഭവനിൽ തുടരുകയാണ് അദ്ദേഹം.