
വായു മലിനീകരണം ചെറുക്കാന്‍ കര്‍ശന നടപടികളുമായി ഡല്‍ഹി. ദേശീയ തലസ്ഥാന മേഖലയിലെ (National Capital Region -NCR) കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് അടുത്തമാസം മുതല്‍ പമ്പുകളില്‍നിന്ന് ഇന്ധനം ലഭിക്കില്ല. പതിനഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും, 10 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് 2025 ജൂലൈ ഒന്നുമുതല്‍ ഇന്ധന വിലക്ക് വരുന്നത്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ആണ് എൻഡ്-ഓഫ്-ലൈഫ് (ഇഒഎല്‍) വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം ഇഒഎല്‍ വാഹനങ്ങളെയാണ് നിര്‍ദേശം ബാധിക്കുക. ഇവയില്‍ 41 ലക്ഷം ഇരുചക്രവാഹനങ്ങളും 18 ലക്ഷം നാലുചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു. ദേശീയ തലസ്ഥാന മേഖലയെക്കൂടി പരിഗണിക്കുമ്പോള്‍, 44 ലക്ഷം വാഹനങ്ങള്‍ കൂടി അധികരിക്കും. കാലപ്പഴക്കം ചെന്ന വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയാണ് ലക്ഷ്യം.
നേരത്തെ, വാഹനങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനുള്ള പ്രത്യേക ക്യാമറാ സംവിധാനം ഡല്‍ഹി നഗരത്തിലെ പമ്പുകളില്‍ സ്ഥാപിച്ചിരുന്നു. പരിവാഹന്‍ ഡാറ്റാബേസുമായി ബന്ധപ്പെടുത്തിയിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഇഒഎല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ, പൊളിക്കുന്ന നടപടികളോ തുടങ്ങും. 2025 നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, സോണിപത്ത് എന്നിവിടങ്ങളിലും, 2026 ഏപ്രിൽ ഒന്നു മുതൽ എൻസിആറിന്റെ ബാക്കി ഭാഗങ്ങളിലും ഇത് പ്രാബല്യത്തിൽ വരും.
2024 ഡിസംബര്‍ മുതല്‍ 3.36 കോടി വാഹനങ്ങളെയാണ് പമ്പുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പകര്‍ത്തിയത്. അവയില്‍ 4.90 ലക്ഷം ഇഒഎല്‍ വാഹനങ്ങളെ കണ്ടെത്തി. 29 ലക്ഷം വാഹനങ്ങള്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് (Pollution Under Control Certificates -PUCC) പുതുക്കിയിരുന്നു. പരീക്ഷണ കാലയളവില്‍ 44,000 വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഓയില്‍ കമ്പനികളുമായി സഹകരിച്ചായിരുന്നു കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പമ്പുകളില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കിയത്.
ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഇലക്ട്രിക്ക് വാഹന ഉപയോഗം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തലത്തിലും പദ്ധതികളൊരുക്കുന്നുണ്ട്. 2030 ഓടെ ഡൽഹിയിലെ മൊത്തം വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക് ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇൻസെന്റീവ് നല്‍കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ട്.