താരസംഘടന AMMAയിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണ. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. മോഹൻലാലിൻ്റെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമായത്. അഡ്ഹോക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
AMMAയുടെ 31മത് ജനറൽബോഡി യോഗമാണ് കലൂരിൽ നടക്കുന്നത്. നിലവിലെ കമ്മിറ്റി ഒഴിയുന്നതിനെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരണമെന്ന് ജനറൽ ബോഡി യോഗം മുഴുവൻ അഭിപ്രായപ്പെട്ടു. എന്നാൽ ഉച്ചയ്ക്ക് ശേഷം അംഗങ്ങൾ കുറവായിരുന്നു.
പകുതി അംഗങ്ങൾ പോലും ഇല്ലാത്തതിനാൽ ഇത് പൊതു തീരുമാനമായി കാണാൻ ആകില്ലെന്ന് പറഞ്ഞ് മോഹൻലാൽ തെരഞ്ഞെടുപ്പ് വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, മത്സരത്തിന് താനില്ലെന്നും പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളുകൾ വരട്ടെ എന്നും മോഹൻലാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് വരെ നിലവിലെ ഭരണസമിതി തുടരും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ AMMA ജനറൽബോഡി യോഗം തുടങ്ങിയത്. ആദ്യം സംസാരിച്ച വൈസ് പ്രസിഡന്റ് ജയൻ ചേർത്തല കഴിഞ്ഞവർഷം AMMA ഓഫീസിന് മുൻപിൽ റീത്ത് വെച്ച് പ്രതിഷേധിച്ച കാര്യം അടക്കം സൂചിപ്പിച്ചു.
പലരും തകർക്കാൻ നോക്കിയിട്ടും AMMA സംഘടന തളരാതിരുന്നത് അംഗങ്ങളുടെ സ്നേഹം കൊണ്ടാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടൻ മധു പറഞ്ഞു. താരങ്ങളുടെ പ്രതിഫലം ഗഡുക്കൾ ആക്കണമെന്നും സെറ്റിൽ ലഹരി ഉപയോഗിക്കില്ലെന്ന കരാർ ഒപ്പുവെക്കണം എന്നുമുള്ള നിർമാതാക്കളുടെ കത്തുകൾ യോഗം ചർച്ച ചെയ്തു. പുതിയ വ്യവസ്ഥ അംഗീകരിക്കുമെന്ന് നടനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയ ടോവിനോ തോമസ് പ്രതികരിച്ചു.