ടോറോൻ്റോ: ലോകകപ്പിൽ ഇന്ന് പുലർച്ചെ ബ്രസീൽ-മൊറോക്കോ സൂപ്പർ പോരാട്ടം. നെയ്മർ ജൂനിയറിൻ്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയേകി താരം ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന് കോച്ച് കാർലോ ആൻസലോട്ടി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ വമ്പൻമാരെ അട്ടിമറിച്ച് സെമിയിലെത്തിയ മൊറോക്കോ ഇക്കുറി ഗ്രൂപ്പ് സിയിൽ ബ്രസീലിന് കനത്ത വെല്ലുവിളി ഉയർത്തും.
പുലർച്ചെ മൂന്നരയ്ക്ക് ന്യൂജേഴ്‌സിയിലാണ് മത്സരം. അഞ്ച് തവണ കിരീടം നേടിയതിൻ്റെ പ്രതാപവുമായി ബ്രസീലും ഒരൊറ്റ ലോകകപ്പിലെ പ്രകടനം കൊണ്ട് അട്ടിമറി വീരന്മാരുടെ പകിട്ട് സ്വന്തമാക്കിയ മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ന്യൂജേഴ്സിയിലെ പുൽമൈതാനത്ത് തീപാറുമെന്നുറപ്പാണ്.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്രസീൽ. വിനീഷ്യസ് ജൂനിയറും റാഫീന്യയും വിനീഷ്യസുമടങ്ങുന്ന ടീം ലോകത്തിലെ മികച്ച താരങ്ങളാൽ സമ്പന്നമാണ്. ചരിത്രത്തിലാദ്യമായി വിദേശ പരിശീലകനെ നിയമിച്ച ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ്റേയും ലക്ഷ്യം അഞ്ച് ലോകകപ്പുകളിലായി കിട്ടാക്കനിയായ ലോകകപ്പ് നേടുകയെന്നതാണ്. വ്യത്യസ്ത ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ കാർലോ ആൻസലോട്ടിയിലൂടെ ലോകകപ്പ് നേടാമെന്നാണ് കാനറികൾ കണക്ക് കൂട്ടുന്നത്.
2022 ഖത്തർ ലോകകപ്പിലെ അട്ടിമറി വീരന്മാരായിരുന്നു മൊറോക്കോ. ക്രൊയേഷ്യയും ബെൽജിയവും ഉൾപ്പെട്ട ഗ്രൂപ്പിൽ ചാമ്പ്യന്മാരായായി. പ്രീ ക്വാർട്ടറിൽ സ്പെയിനെയും ക്വാർട്ടറിൽ പോർച്ചുഗലിനെയും തോൽപ്പിച്ച് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. സെമിയിൽ ഫ്രാൻസിന് മുന്നിൽ പൊരുതിത്തോറ്റെങ്കിലും മൊറോക്കോയുടെ പോരാട്ടവീര്യം ഏവരയും അത്ഭുതപ്പെടുത്തി.
പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് മൊറോക്കോ ലോകകപ്പിനെത്തുന്നത്. യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്ന താരങ്ങളാണ് ടീമിൻ്റെ കരുത്ത്. പിഎസ്ജിയുടെ അഷ്റഫ് ഹക്കീമി, മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മസ്റൂയി, റയലിൻ്റെ ബ്രഹിം ഡിയാസ്, സോഫിയൻ അമ്രാബത്ത്, യാസിൻ ബോനോ തുടങ്ങിയ പ്രധാന താരങ്ങളും ടീമിലുണ്ട്. വീണ്ടുമൊരു കിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് മൊറോക്കോ കനത്ത വെല്ലുവിളിയാകും. ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ.