

കോഴിക്കോട്: നാൽപ്പത് വർഷം മുൻപ് ഒരാളെ കൊന്നെന്ന കൂടരഞ്ഞി സ്വദേശി മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ സത്യമെന്ന് കണ്ടെത്തി പൊലീസ്. 1986 നവംബറിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്.
പ്രതി മുഹമ്മദ് 1986 ൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞവർഷമാണ്. വെള്ളയിൽ ഒരു കൊലപാതകത്തിൻ്റെ ഭാഗമായെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസാണ് കേസ് അന്വേഷിച്ചത്. 53-ാം വയസിലാണ് മുഹമ്മദ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വാക്കുതർക്കമാണ് കൊലയിലെത്തിച്ചത് എന്നും മുഹമ്മദ് പറഞ്ഞിരുന്നു.
അന്വേഷണ സംഘം രേഖാചിത്രം തയ്യാറാക്കിയതിന് പിന്നാലെ മോഹനന്റെ സഹോദരി പൊലീസിനെ ബന്ധപ്പെട്ട് മരിച്ചത് സഹോദരനാണെന്ന് ഉറപ്പിച്ചു. അതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മോഹനന്റെ മൃതദേഹം അന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും അപസ്മാരമുള്ളതിനാൽ വെള്ളക്കെട്ടിൽ വീണ് മരിച്ചത് ആകാമെന്ന് കരുതി തുടരന്വേഷണം വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാൽ കോഴിക്കോട് ബീച്ചിൽ വെച്ച് മുഹമ്മദ് കൊലപ്പെടുത്തിയത് ആരെയാണ് എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല .