സംസ്ഥാനത്ത് ദേശീയപാത 66ൻ്റെ നിർമാണം അതിവേഗം പുരോഗമിക്കവെ ചില ജില്ലകളിൽ റോഡ് തകർന്നതും മണ്ണിടിഞ്ഞതുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും 2025 ഡിസംബറിൽ തന്നെ ദേശീയപാത 66 തുറന്നുനൽകുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിരുന്നു.
ഇപ്പോഴിതാ ദേശീയപാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. രാജ്യത്തെ ദേശീയപാതകളിൽ 2025 ജൂലൈ 15 മുതൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നൽകണമെന്ന തരത്തിലുള്ള പോസ്റ്റാണ് വൈറലാകുന്നത്. എന്താണ് ഇതിൻ്റെ വസ്തുത?
പരിശോധനയിൽ ദേശീയ പാതകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നൽകണം എന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകളൊന്നും ലഭിച്ചില്ല. അതേസമയം, ദേശീയ പാതകളിൽ ഇരുചക്ര വാഹനങ്ങൾക്ക് നിലവിൽ ഉള്ള ടോൾ ഇളവ് തുടരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞതായുള്ള, 2025 ജൂൺ 26ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. കൂടാതെ ഇരുചക്ര വാഹനങ്ങൾ ടോൾ നൽകണമെന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി നിതിൻ ഗഡ്ഗരി തന്നെ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഈ പ്രചരണം തീർത്തും വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യമുന എക്സ്പ്രസ് വേയിൽ മാത്രമാണ് രാജ്യത്ത് ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഈടാക്കുന്നത്.