

പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ഒറ്റവാക്കിൽ തള്ളിക്കളയാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുകയാണെന്നാണ് സിപിഎം പറയുന്നത്. എങ്കിൽ എന്തുകൊണ്ട് അൻവറിനെതിരെ അപകീർത്തി കേസ് എടുക്കുന്നില്ലെന്നും കെ. സുരേന്ദ്രേൻ ചോദിച്ചു.
READ MORE: ആരോപണം വരുമ്പോഴേക്കും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനാവില്ല; കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടിയെടുക്കും: മന്ത്രി പി. രാജീവ്
ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ അൻവർ സ്വർണക്കടത്തുകാരനാണെന്നാണ് ഇപ്പോൾ സഖാക്കൾ ആരോപിക്കുന്നത്. ഈ കാര്യം ഇപ്പോഴാണോ അറിയുന്നത്. അൻവറിനെതിരെ നടപടി എടുക്കാൻ എന്തിനാണ് ഇരട്ടചങ്കുള്ള മുഖ്യമന്ത്രി ഭയക്കുന്നതെന്നും സുരേന്ദ്രൻ ആരാഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിൽ ഗവർണർ കത്തയച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ മുഖ്യമന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നത്. സമ്പൂർണമായ നിയമവാഴ്ച്ചയുടെ തകർച്ച ആണ് ഇവിടെ നടക്കുന്നത്. സിപിഎം ഇതുപോലെ ഗതികേടിലായ ഒരു കാലം ഉണ്ടായിട്ടുണ്ടോ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഓഫീഷ്യൽ പേജിൽ ആണ് ആദ്യം അൻവറിൻ്റെ പത്ര സമ്മേളനം ലൈവ് കൊടുത്തത്. ഇപ്പോൾ അവർ പറയുന്നു അൻവർ കള്ളക്കടത്തുകാരനാണെന്ന്. പിന്നെന്തിന് സിപിഎം അൻവറിനെ സംരക്ഷിച്ചുവെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
പൂരം കലക്കൽ വിവാദം ആദ്യം ഉന്നയിച്ചത് യുഡിഎഫാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയുന്നു. ഇവിടെ മരുമകനെ മുഖ്യമന്ത്രി ആക്കാനുള്ള ഗൂഢാലോചന ആണ് നടക്കുന്നത്. ബിജെപി ഇത് നേരത്തെ ആരോപിച്ചതാണ്. പിണറായി വിജയൻ രാജിവെച്ച് പുതിയ ജനവിധി തേടാൻ സർക്കാർ തയ്യാറാകണം. എല്ലാ കാര്യത്തിലും ഈ സർക്കാർ സമ്പൂർണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.