
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു... ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വയനാട് ,ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൽപൊട്ടലുണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു, ഒരാളെ കാണാതായിട്ടുണ്ട്.
കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ, വൈക്കം സ്വദേശിയായ പ്രഭാകരൻ നായർ എന്നിവരാണ് മരിച്ചത്. വീടിനു മുകളില്‍ മണ്ണു വീണായിരുന്നു ജോസഫിനിന്റെ മരണം. മണ്ണിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ ഗ്രേസിയെ കാണാതായി. ഇവർ രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നത്.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണാണ് ബന്ധുവായ പ്രഭാകരൻ നായരുടെ മരണം.
കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ മഴ. പുഴയിൽ ജലനിരപ്പ് ഉയരുന്നു. കുറ്റ്യാടി മലയോര മേഖലകളിൽ ശക്തമായ മഴ. തൊട്ടിൽപ്പാലം പുഴയിൽ മലവെള്ളപ്പാച്ചിൽ. കുറ്റ്യാടി ചുരം മേഖലയിൽ നിന്നും ഉത്ഭവിക്കുന്ന പട്ടിയാട്ട് പുഴയിൽ ശക്തമായ ഒഴുക്ക്. തൊട്ടിൽപാലം പുഴയോരങ്ങളിലും, കടന്തറ പുഴയോരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം.
കോഴിക്കോട് ചാലിയത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 17 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
കനത്ത മഴയെയും അമിതമായ വെള്ളപ്പൊക്കത്തെയും തുടർന്ന് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന മുഴുവൻ മത്സരങ്ങളും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൊന്‍മുടി അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിൽ മണ്ണിടിച്ചിൽ. ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിലാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിലുണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കൊല്ലത്ത് കിഴക്കൻ മേഖലയിൽ ശക്തമായ മഴ. തിരുവനന്തപുരം ചെങ്കോട്ട പാതയിൽ, കുളത്തൂപ്പുഴ മുപ്പതടി പാലത്തിൽ വെള്ളം കയറി. മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു.
കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറുന്നു. ഇവരെ താൽക്കാലികമായി മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
എറണാകുളം മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. തൊടുപുഴയാറിൽ ജലനിരപ്പ് അപകടനില പിന്നിട്ടു. മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. മണികണ്ഠൻ ചാലിൽ റോഡിൽ വെള്ളം കയറി. കുട്ടമ്പുഴ, അട്ടിക്കളത്തും ഏതാനും വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
മലപ്പുറം വടക്കേമണ്ണയിൽ മണ്ണിടിച്ചിൽ. കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ഉള്ള ശ്രമം തുടരുന്നു.
ജില്ലയിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (01.08.2026, ശനി) അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.
ശക്തമായ മഴയെത്തുടര്‍ന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെ.മീ. വീതം തുറന്നു. നടപടി നെയ്യാർ ഡാമിലെ പരമാവധി ജലനിരപ്പ് 84.750 മീറ്ററിലെത്തിയ സാഹചര്യത്തിൽ. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തം. വനപ്രദേശങ്ങളിലും മഴ ശക്തമാണ്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പാലക്കാട്ടെ മലയോര മേഖലയിൽ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം. മഴ ശക്തമായതിനെ തുടർന്നാണ് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മണ്ണാർക്കാട് കണ്ണംകുണ്ട് പാലം വെള്ളത്തിൽ മുങ്ങി.
കനത്ത മഴയെ തുടർന്ന് എച്ച്ഡിസി, ബിഎം പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി, ബിഎം പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.
മുതലപ്പൊഴിയിലെ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായതോടെ നാട്ടുകാരുടെ പ്രതിഷേധം. ബന്ധുക്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കുന്നു. ഇന്നലെയാണ് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത്, ശ്രീമോൻ എന്നിവരെ കാണാതായത്. ഉയർന്ന തിരമാലയും കടലാക്രമണവും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. നാലംഗ സംഘത്തിൽ രണ്ടു പേർ രക്ഷപ്പെട്ടിരുന്നു.
ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കൊല്ലത്ത് ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല. ശക്തമായ കാറ്റും മഴയും ഉയർന്ന തിരമാലകളുമാണ് കാരണം. കടലിൽ ഇറങ്ങിയ ബോട്ടുകളെ കോസ്റ്റൽ പൊലീസ് തിരികെ വിളിച്ചു.
ജില്ലയുടെ തീര മേഖലകളിൽ ജാഗ്രത നിർദേശം. കിഴക്കൻ മലയോര മേഖലയിൽ നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ പരവൂർ, താന്നി കായലുകളിൽ ജലനിരപ്പ് ഉയരുന്നു. കടലിൽ ഇറങ്ങിയ മറ്റിടങ്ങളിൽ നിന്നുള്ള ബോട്ടുകളെ തിരികെ വിളിച്ചു. ബോട്ടുകൾ കൊല്ലം പോർട്ടിൽ അടുപ്പിച്ചു.
ഇന്നത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നും നാലും ഘട്ട പരീക്ഷ ഇന്ന് നടക്കും. അതേസമയം, മഴക്കെടുതി മൂലം പരീക്ഷ സെന്‍ററില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി ഓഗസ്റ്റ് 22ന് പുനഃപരീക്ഷ നടത്തും.
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കവും മറ്റു പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് നഗരസഭ അറിയിച്ചു.
ഫോണ്‍: 9946934202, 9895143097
ഇടുക്കിയില്‍ കൺട്രോൾ റും നമ്പർ തുറന്നു;
ഫോണ്‍: 04862233111, 9383463036
കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ. ഉളിക്കൽ വയത്തൂർ പാലത്തിൽ വെള്ളം കയറി. കനത്ത മഴ പെയ്തതോടെ രണ്ടാഴ്ച മുന്നേ അറ്റകുറ്റപ്പണി നടത്തിയ കണ്ണൂർ -വയനാട് പാൽചുരം റോഡ് തകർന്നു.
ഓറഞ്ച് അലേർട്ട് നിലവിലുള്ളതിനാൽ എറണാകുളം ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളഎല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും.
മഴക്കെടുതി നേരിടാന്‍ ശക്തമായ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ഏകോപിപ്പിക്കും.
ചെങ്ങന്നൂരില്‍ വെള്ളപ്പൊക്കം രൂക്ഷം. പമ്പയാറ് കരകവിഞ്ഞൊഴുകി. നൂറോളം വീടുകൾ ഒഴിപ്പിച്ചു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. പമ്പയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യത. പത്തനംതിട്ടയിൽ ഉണ്ടായ ഉരുൾപൊട്ടലും കോന്നിയിലെ രൂക്ഷമായ മഴയുമാണ് ചെങ്ങന്നൂരിൽ പ്രതിസന്ധിക്ക് കാരണം.
വയനാട് തരിയോട് കമ്പനിക്കുന്ന് പൊയിൽ, തയ്യിൽ ഉന്നതികളിൽ വെള്ളം കയറി. ഇവിടെയുള്ള ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. കാവുമന്ദം പുഴയിൽ ചെകുത്താൻ തോട്ടിൽ ജലനിരപ്പ് ഉയരുന്നു. തരിയോട് ജിഎല്‍പി സ്കൂളിൽ ക്യാമ്പ് തുറന്നു.
പാലക്കാട് മംഗലം ഡാം തുറന്നു. ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നു. 77.53 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറ് സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നത്.
അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ.മീ. വരെ ഉയർത്തുമെന്നും അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിൻ്റെ താഴ്‌ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
തിരുവനന്തപുരം തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു. ശംഖുമുഖം, മുതലപ്പൊഴി വിഴിഞ്ഞം, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നും ഇന്നലെ കടലിലേക്ക് പോയവരുടെ കണക്കാണ് ശേഖരിക്കുന്നത്. എത്രപേർ മീൻ പിടിക്കാൻ പോയി എന്നത് വ്യക്തമല്ല, തീരത്ത് 50 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. കട്ട മരം തൊഴിലാളികൾ എത്ര എന്നതും കണക്കെടുക്കും. തിരുവനന്തപുരം വിഴിഞ്ഞത്ത് പത്തോളം മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കാൻ ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ നിർദേശം. രാവിലെ 11ന് ഓൺലൈനായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷിയുടെ അധ്യക്ഷതയിലാണ് യോഗം. ജില്ലാ മെഡിക്കൽ ഓഫീസർമാരും എൻ.എച്ച്എം ജില്ലാ പ്രോഗ്രാം മാനേജർമാരും യോഗത്തിൽ പങ്കെടുക്കും. ദുരിതാശ്വാസക്യാമ്പുകളിലെ പ്രവർത്തനം, പ്രാദേശികമായി നടത്തേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച നിർദേശങ്ങളും യോഗത്തിൽ നൽകും. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും.
വിലങ്ങാട് മലയോരത്ത് കനത്ത മഴ . നാദാപുരം വിഷ്ണുമംഗലം ബണ്ട് നിറഞ്ഞൊഴുകുന്നു. വടകരയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ പ്രധാന കുടിവെളള പദ്ധതിയാണ് വിഷ്ണുമംഗലം പദ്ധതി.
നാളെ രാവിലെ വരെ മഴ ശക്തമായി തുടരുമെന്നും അതീവ ജാഗ്രത വേണമെന്നും ഐഎംഡി ഡയറക്ടർ നീത കെ. ഗോപാൽ ന്യൂസ് മലയാളത്തോടു പറഞ്ഞു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിയാർജിക്കാൻ സാധ്യത. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. നാളെ ഉച്ചയോടെ മഴയുടെ ശക്തി കുറയും. മറ്റെന്നാള്‍ മുതൽ നേരിയ മഴ മാത്രം. മറ്റന്നാൾ മുതൽ മഴ മുന്നറിയിപ്പ് ഉണ്ടാകില്ല. ആഗോളതാപനം കാരണം മഴയിൽ പുതിയ പ്രവണത. ജൂലൈയില്‍ മഴ ശരാശരിയേക്കാൾ കുറവാണ്. ഓഗസ്റ്റിലും അങ്ങനെ തന്നെയായിരിക്കും. എന്നാൽ ഇപ്പോൾ കുറഞ്ഞ സമയത്ത് കൂടുതൽ മഴ ലഭിക്കുന്ന അവസ്ഥ വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. എൽ നിനോ പ്രതിഭാസവും ഈ പ്രവണതയ്ക്ക് കാരണമാകാം.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് ആണുള്ളത്. സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം.
മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസുകാരൻ (ആദം അയ്മൻ) ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിൽ ആണ് അപകടം. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നതു കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി തുടരുന്നു. ശക്തി കൂടിയ ന്യൂന മർദ്ദം (Well Marked Low Pressure Area) തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കൻ രാജസ്ഥാൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമർദ്ദമായി (Low Pressure Area) മാറാൻ സാധ്യത.
കേരളത്തിൽ ഓഗസ്റ്റ് 1 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര / അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 2, 5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 1, 2 തീയതികളില്‍ മണിക്കൂറിൽ 40–50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്. ജില്ലയിൽ ശക്തമായ മഴയിൽ ജലാശയങ്ങളിൽ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയർന്ന സാഹചര്യത്തിലാണ് വിലക്ക്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.
ജില്ലയിൽ തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലേർട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. പുഴകൾ, അരുവികൾ, തടയണകൾ, ജലാശയങ്ങൾ എന്നിവയിൽ ഇറങ്ങുന്നതും മീൻപിടുത്തം, കുളി, നീന്തൽ, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവർത്തനങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.
താമരശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. താമരശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർകുന്നം വില്ലേജിലെ കടാതി സൺഡേ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വെള്ളൂർകുന്നം വില്ലേജിലെ എട്ടു കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പിൽ എട്ടു പുരുഷൻമാരും ഒമ്പതു സ്ത്രീകളും രണ്ടു കുട്ടികളുമാണ് ഇപ്പോഴുള്ളത്.
മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയില്‍ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി.
രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.
കൊച്ചി കണ്ണമാലിയിൽ കടൽ കയറ്റം രൂക്ഷം. വീടുകളിൽ വെള്ളം കയറി. കമ്പിനിപടി പ്രദേശത്താണ് വീടുകളിൽ വെള്ളം കയറിയത്.
കാലവർഷക്കെടുതിയെ നേരിടാൻ ഒന്നിച്ചിറങ്ങാമെന്ന് പിണറായി വിജയൻ. ദുരിത പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിൽക്കാൻ അഭ്യർത്ഥന. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് ഫയർഫോഴ്സ് വാഹനം വെള്ളത്തിൽ മുങ്ങി. അടുക്കത്ത് രക്ഷാപ്രവർത്തനത്തിനായി പോയ ഈരാറ്റുപേട്ട ഫയർഫോഴ്സിൻ്റെ വാഹനമാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും നിന്നു പോവുകയും വെള്ളത്തിൽ കുടുങ്ങുകയും ആയിരുന്നു.
കോഴിക്കോട് പൂനൂരിൽ ബസ് വെള്ളത്തിൽ കുടുങ്ങി. വിവാഹസംഘം സഞ്ചരിച്ച ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാർ ഇടപെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തി. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റി.
കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് അപകടം. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ.മുരളീധരൻ. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൊന്നും ആരും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലത്ത് ശക്തമായ മഴയിൽ വീടുകൾ തകർന്നു. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലും അനങ്ങനടിയിലുമാണ് ശക്തമായ മഴയിൽ വീട് തകർന്നത്. ലക്കിടി പുതുക്കുടി സരസ്വതിയുടെ വീടാണ് തകർന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന സരസ്വതിയും ഭർത്താവും അപകടമേൽക്കാതെ രക്ഷപ്പെട്ടു.
ഇടുക്കി മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തി. തൊടുപുഴ , മൂവാറ്റുപുഴ ആറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ജലനിരപ്പ് ഗണ്യമായി ഉയർന്നതിനാൽ ഷട്ടറുകൾ താഴ്ത്തിയിരുന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടർന്നതിനാലാണ് നടപടി.
പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. എട്ടുമണിക്കൂറിനുള്ളിൽ ആറര അടിയോളം കൂടി ശിവരാത്രി മണപ്പുറവും ശിവക്ഷേത്രവും പൂർണ്ണമായും വെള്ളത്തിനടിയിലായി.
ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ നിരോധനം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ആശങ്ക നിലനിൽക്കുന്നതിനാലാണ് നിരോധനം. റെഡ്, ഓറഞ്ച് അലേർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദർശനം നടത്തരുതെന്ന് നിർദേശം. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടർന്നതിനാലാണ് നടപടി.
കനത്ത മഴയെ തുടർന്ന് സെറ്റ് പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് രണ്ടിന് നടത്തുവാൻ ആയിരുന്നു തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം. ഒരാൾക്ക് പരിക്കേറ്റു. ആറ് പേർക്കായി തിരച്ചിൽ നടത്തുന്നു. സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ തുറന്നിട്ടുണ്ട്. 17 വീടുകൾ പൂർണമായും നശിച്ചു. 127 വീടുകൾ ഭാഗികമായി നശിച്ചുവെന്നാണ് റിപ്പോർട്ട്.
കണ്ണൂർ രാജഗിരിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ ഒഴുക്കിൽ പെട്ടു. തിരുവനന്തപുരം സ്വദേശി രാജേഷ് ആണ് ഒഴുക്കിൽപ്പെട്ടത്. രാജേഷിനായി തിരച്ചിൽ ആരംഭിച്ചു.
സംസ്ഥാനത്ത് 17 വീടുകൾ പൂർണമായി നശിച്ചു
127 വീടുകൾ ഭാഗികമായി നശിച്ചു
65 ഇടത്തായി 1465 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ 2 വീതം ആളുകൾ മരിച്ചു
തിരുവനന്തപുരത്ത് കടലിൽ 4 പേരെ കാണാനില്ല
പത്തനംതിട്ടയിൽ രണ്ട് പേരെയും കാണാനില്ല
അപകടത്തിൽപ്പെട്ട് കാസർഗോഡ് ഒരാൾക്ക് പരിക്ക്
മഴ കൂടുതലും വടക്കൻ ജില്ലകളിൽ
ഏറ്റവും കൂടുതൽ കണ്ണൂരിലെ അയ്യൻകുന്നിൽ, 223 മില്ലി മീറ്റർ!
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു.
വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1465 പേര്‍ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തയിട്ടുണ്ട്. 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
രാവിലെ കനത്ത മഴ പെയ്ത മേഖലകളില്‍ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ആശ്വാസമാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി മറ്റു ജില്ലകളില്‍ നിന്നും വള്ളങ്ങള്‍ ആവശ്യാനുസരണം എത്തിച്ചു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മേഖലയില്‍ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയില്‍ 177 മില്ലി മീറ്റര്‍ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.
കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ ജാഗ്രത നിർദേശം
വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമാണ് മുന്നറിയിപ്പ്
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം
3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ ഓറഞ്ച് അലേർട്ട്
മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനം
"ഇന്നലെ രാത്രി റെഡ് അലേർട്ട് എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല? ഇത്ര ദയനീയ പരാജയം എങ്ങനെ ഉണ്ടായി?" സർക്കാരിനെതിരെ ബിനോയ് വിശ്വം.
രൂക്ഷമായ മഴക്കെടുതിയുടെ സാഹചര്യത്തില്‍ രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി ഘടകങ്ങളോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്‌തു. മുന്നോട്ടുപോകാൻ എന്താണ് മാർഗം എന്നറിയാതെ മഴക്കെടുതിയിൽ കേരളമാകെ തരിച്ചു നിൽക്കുകയാണിപ്പോൾ. എവിടെയെല്ലാം ദുരിതബാധിതർക്ക് സഹായങ്ങൾ ആവശ്യമുണ്ടോ അവിടെയെല്ലാം സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും കഴിയാവുന്ന എല്ലാ സഹായങ്ങളും എത്തിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവരും ഒറ്റക്കെട്ടായി ദുരിതങ്ങളെ മറികടക്കാനായി ഒന്നിക്കേണ്ട നിമിഷങ്ങളാണിത്. ഈ ഘട്ടത്തിലും ഗൗരവതരമായ ചോദ്യങ്ങൾ തീർച്ചയായും ഉയർന്നുവരുന്നുണ്ട്.
ഇത്രയും കടുത്ത ദുരിതമുണ്ടാകുമായിരുന്നിട്ടും എന്തുകൊണ്ട് കഴിഞ്ഞ രാത്രി 11:30 വരെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ പോയെന്ന് ബന്ധപ്പെട്ടവർ ഉത്തരം പറഞ്ഞേ മതിയാകൂ. അതുപോലെ മഴ മുന്നറിയിപ്പിലും മുന്നൊരുക്കങ്ങളിലും ഇത്രയും ദയനീയമായ പരാജയം എങ്ങനെ ഉണ്ടായി എന്നും ജനങ്ങളാകെ ചോദിക്കുന്നുണ്ട്. വിപുലമായ കാലാവസ്ഥാ പ്രവചന സന്നാഹങ്ങളും ഉദ്യോഗസ്ഥ ശൃംഖലയും ദുരന്ത നിവാരണത്തിനായുള്ള വലിയ ഏജൻസികളും റവന്യൂ സംവിധാനങ്ങളുമെല്ലാം ഉണ്ടായിട്ടും ഇത്രയും വലിയൊരു ആപത്ത് വരാനിരിക്കെ ജനങ്ങളെ മുൻകൂട്ടി അറിയിക്കുവാനും സഹായം കൊടുക്കുവാനും സർക്കാർ സംവിധാനമാകെ സമ്പൂർണമായി പരാജയപ്പെട്ടെന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. മനുഷ്യർക്കും അവരുടെ ജീവിതത്തിനും സ്വത്തുക്കൾക്കും ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ നിര്‍വഹിക്കുവാന്‍ ചുമതലപ്പെട്ട ഗവൺമെന്റ് എന്തുകൊണ്ട് അതില്‍ പൂർണമായും പരാജയപ്പെട്ടുവെന്ന് അറിയുവാനും ജനങ്ങൾക്ക് അവകാശമുണ്ട്. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാൻ കൂട്ടാക്കാതെ അപ്രധാനമായവയുടെ പിന്നാലെ പോകുന്ന വിധം മുൻഗണനാക്രമങ്ങള്‍ എങ്ങനെ മാറിയെന്നതിനും ഇന്നല്ലെങ്കിൽ നാളെ ഉത്തരം പറയാൻ കേരളത്തിലെ സർക്കാർ സംവിധാനം നിർബന്ധിതമാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ അടിയന്തര കർത്തവ്യം ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക എന്നതാണെന്നും അതിനായി കെമെയ് മറന്ന്, രാപകൽ ഭേദമന്യെ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മലയോര ഹൈവേയില്‍ 28 മൈല്‍ മുതല്‍ തലയാട് വരെ ഗതാഗതം നിരോധിച്ചു
ശക്തമായ മഴ കാരണം മലയോര ഹൈവേയില്‍ പലയിടത്തും മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് നിരോധനം
മഴ കുറയുന്നതു വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
13 ക്യാമ്പുകളിലായി 364 പേരെ മാറ്റി താമസിപ്പിച്ചു
146 പുരുഷന്മാരും 134 സ്ത്രീകളും 84 കുട്ടികളും ക്യാമ്പുകളിലേക്ക് മാറ്റി
താമരശ്ശേരിയിലും കോഴിക്കോടും അഞ്ചു ക്യാമ്പുകൾ
കൊയിലാണ്ടിയിൽ രണ്ട് ക്യാമ്പുകൾ, വടകരയിൽ ഒരു ക്യാമ്പ്
വടകരയിൽ 45 കുടുംബങ്ങൾ, താമരശ്ശേരിയിൽ 46 കുടുംബങ്ങളും ക്യാമ്പിൽ
കൊയിലാണ്ടി അരിക്കുളത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുടുംബത്തെ മാറ്റി പാർപ്പിച്ചു
തൊണ്ടിപ്പറമ്പിൽ മീത്തൽ സുനിലിന്റെ കുടുംബത്തെയാണ് ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചത്
വീടിന് സമീപം കുന്നിടിഞ്ഞു താഴ്ന്ന നിലയിൽ
പാറക്കല്ലുകൾ വീടിന് ഭീഷണിയായി തങ്ങി നിൽക്കുന്നു
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്
പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് മാറ്റി താമസിപ്പിച്ചത്
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് പൂര്‍ണ്ണ നിരോധനം. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദര്‍ശനം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലെ പരിധിയില്‍ വരുന്ന എല്ലാ തരത്തിലുമുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ണൂർ അയ്യങ്കുന്നിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ രാത്രി 9 മണി വരെ രേഖപ്പെടുത്തിയത് 300 mm മഴയാണ്.
കണ്ണൂരിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ രണ്ടുപേരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. പേരാവൂർ തൊണ്ടിയില്‍ പാലത്തിന് സമീപം കാഞ്ഞിരപുഴയില്‍ ഒഴുക്കില്‍പ്പെട്ട ഹനീഫ, ചെറുപുഴ രാജഗിരിയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവർക്കായാണ് തിരച്ചിൽ. ഒഴുകിവന്ന തേങ്ങ എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഹനീഫ ഒഴുക്കിൽ പെട്ടത്. തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് റാഫ്റ്റിംഗ് ട്രെയിനർ കൂടിയായ രാജേഷിനെ ഒഴുക്കിൽ പെട്ട് കാണാതായത്. ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലായി 11 ദുരിതാശ്വാസക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 500ലേറെ പേർ വിവിധ ക്യാമ്പുകളിലാണ്. മലയോര മേഖലകളിലാണ് മഴ വൻ ദുരിതം വിതച്ചത്. ചെറുപുഴ, ആലക്കോട്, ചപ്പാരപ്പടവ്, ഇരിട്ടി, ആറളം, ഉളിക്കൽ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ദുരിതമുണ്ടായത്. താഴ്ന്ന പ്രദേശങ്ങളും നിരവധി പാലങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്. വയനാട്ടിലേക്കുള്ള ചുരം പാതകളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടു മറിഞ്ഞു കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും. കഴിഞ്ഞദിവസം കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
രാവിലെ മുതൽ തന്നെ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കും. അഴിമുഖത്ത് ബോട്ടപകടം നടന്ന സ്ഥലത്താണ് കോസ്റ്റൽ പോലീസ് തിരച്ചിൽ നടത്തുക. ഒപ്പം ഡ്രോൺ നിരീക്ഷണവും ആരംഭിക്കും. വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സേവനം ഇന്നും തേടും. സ്ഥലത്ത് ശക്തമായ തിരയും മോശം കാലാവസ്ഥയുമാണ് തിരച്ചിൽ ദുഷ്കരമാക്കുന്നത്. ഇന്ന് കൂടുതൽ വിദഗ്ദ്ധരുടെ സംഘം തിരച്ചിൽ നടത്തുമെന്നാണ് വിവരം.ജൂലൈ 31-ാം തീയതി രാത്രി എട്ടു മണിക്കാണ് മത്സ്യബന്ധനയാനം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു.
അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ, ഫ്രീമോൺ എന്നിവർ ഈ അപകടത്തിൽ കാണാതാവുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം വൈകിയതോടെ ഇന്നലെ മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് ഉച്ചയോടെ വിഴിഞ്ഞത്തു നിന്ന് കോസ്റ്റ് ഗാർഡിന്റെ കപ്പലും, നാവികസേനയുടെ ഹെലികോപ്റ്ററും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത അതിതീവ്ര മഴയിൽ കനത്ത വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ 7 പേർ മരണപ്പെട്ടു.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
സംസ്ഥാനത്ത് തീവ്രമായ മഴ തുടരുമ്പോഴും എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രി റോജി എം ജോൺ. പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്ക സാധ്യതയും മുൻനിർത്തി ജാഗ്രത ഒട്ടും കുറയ്ക്കരുത് എന്ന് മന്ത്രി അഭ്യർത്ഥിച്ചു.
"നിലവിലെ സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ള മേഖലകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. ഏതൊരു അടിയന്തര സാഹചര്യത്തെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒന്നിച്ച് നേരിടാൻ നമ്മൾ സജ്ജരാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാനും എല്ലാവരും ശ്രദ്ധിക്കുമല്ലോ," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.