അപകടത്തിന് കാരണം ദേശീയപാത അതോറിറ്റി അധികൃതരുടെ അനാസ്ഥയെന്ന് കെ.കെ. വത്സരാജ്. "ദേശീയപാതയിലെ അനധികൃത പാർക്കിങ് അടക്കം തടയുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. അപകടത്തിൻ്റെ ഉത്തരവാദി കരാർ കമ്പനിയാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ഓരോ മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ച് വേണം പ്രവർത്തിക്കാൻ. ഹൈവേ പട്രോളിങ് കൃത്യമായി നടന്നില്ല. നടന്നിരുന്നെങ്കിൽ ലോറി പാർക്ക് ചെയ്തിരുന്നത് തടയാമായിരുന്നു. പൊലീസ് കേസെടുത്തിരിക്കുന്നത് ലോറിക്കാർക്കെതിരെ മാത്രമാണ്. പക്ഷേ അവരുടെ മാത്രം കുഴപ്പമല്ല കൃത്യമായി പരിശോധന ഇല്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ അപകടം ഉണ്ടാകുന്നത്," കെ.കെ. വത്സരാജ് കൂട്ടിച്ചേർത്തു.
"ഈ മാസം 8ന് ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ഡിവൈഡർ വച്ച് വാഹനം തിരിച്ചുവിടുന്നുണ്ടെങ്കിൽ 200 മീറ്റർ മുന്നിൽ എങ്കിലും സിഗ്നൽ സ്ഥാപിക്കണം. എവിടെയൊക്കെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ അവിടെയൊക്കെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അനധികൃത പാർക്കിങ് ഒഴിവാക്കാൻ ഹൈവേ പട്രോളിങ് ശക്തമാക്കണം. നിർമാണ പ്രവർത്തനങ്ങൾക്ക് കൊണ്ടുവരുന്ന സാധനസാമഗ്രികൾ ഒരു കാരണവശാലും ഹൈവേയിലെ വഴികളിൽ ഇടാൻ പാടില്ല. ഇത്രയും കാര്യങ്ങൾ ചെയ്താൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാം," കെ.കെ. വത്സരാജ് കൂട്ടിച്ചേർത്തു.