
സർക്കാർ പ്ലീഡർ നിയമനവിവാദത്തിൽ കെഎസ്‌യുവിൽ കലഹം. അലോഷ്യസ് സേവ്യറിന് എതിരെ പട നീക്കവുമായി സതീശൻ പക്ഷനേതാക്കൾ. സംസ്ഥാന അധ്യക്ഷന് എതിരെ വാർത്താസമ്മേളനം വിളിക്കാനും നീക്കമുണ്ട്. നിലപാടിലുറച്ച് മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് അലോഷ്യസ്.
സമഗ്ര ശിക്ഷ കേരളയിലെ വിവിധ അക്കാദമിക് തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള തസ്തികകളിലേക്ക് യോഗ്യത കുറഞ്ഞവരെ അപേക്ഷിക്കാൻ ക്ഷണിക്കുന്നതായാണ് പരാതി. നിലവിലെ മാനദണ്ഡങ്ങൾ മൂലം അപേക്ഷകരെ ലഭിക്കാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കാസർഗോഡ് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപേക്ഷിച്ച പദ്ധതി പുനരുജീവിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് പ്രദേശവാസികൾ.ജനവിരുദ്ധ പദ്ധതിഅനുവദിക്കാനാകില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം. ബിജെപി നേതാവിൻ്റെ ഹർജിയെ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് മുഖപ്രസംഗം. സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതെന്നും വിമർശനം. വഖഫ് ബോർഡ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ ഹർജികൾ ചൂണ്ടിക്കാണിക്കാൻ തയ്യാറായില്ല. വാക്ക് പാലിക്കാനുള്ളതാണെന്ന് പറയുന്ന സർക്കാരിൻ്റേത് ഇരട്ടത്താപ്പാണെന്നും സമസ്ത.
കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിലായി. കൊച്ചി സ്വദേശി ഇർഫാദ് ആണ് പൊലീസ് പിടിയിലായത്. എറണാകുളം പാലാരിവട്ടത്ത് വ്യാഴാഴ്ചയാണ് ബൈക്ക് തട്ടിയെടുത്തത്. ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിൻ്റെ ബൈക്കാണ് തട്ടിയെടുത്തത്. ബൈക്കുമായി കടന്നുകളഞ്ഞ ഒരാൾക്കായി അന്വേഷണം.
അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ. വിമർശനത്തിനും അഭിപ്രായങ്ങൾ പറയാനും പ്രസ്ഥാനത്തിൽ അവസരമുണ്ട്. സ്ഥാന മോഹങ്ങൾക്ക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നത് ശരിയല്ലെന്നും അൻസിൽ പറഞ്ഞു. അപമാനിച്ചാൽ സ്വന്തം നിലപാട് ഉയരുമെന്ന് കരുതുന്നത് തെറ്റ്. ചരിത്രം ഒരിക്കലും വഞ്ചകരെ മഹത്വവൽക്കരിച്ചിട്ടില്ലെന്നും അൻസിൽ പറഞ്ഞു.
ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റ് ആക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ടീം യുഡിഎഫ് എന്നും സർക്കാറിന് കരുത്തേക്കാൻ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡൻ്റ് ആക്കണമെന്നുമാണ് പോസ്റ്ററിൽ ആവശ്യം.
ഇടുക്കി തോംപ്രാംകുടി സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് 10.42 കോടിയുടെ തട്ടിപ്പ്. എൽഡിഎഫ് ഭരണസമിതിയുടെ കാലത്തെ ക്രമക്കേട് വ്യാജ സഹകരണ സംഘങ്ങൾ രൂപീകരിച്ചെന്നാണ് റിപ്പോർട്ട്. ബാങ്ക് സെക്രട്ടറിയും മുൻ പ്രസിഡൻ്റും അടക്കം 13 പേർക്കെതിരെ കേസ്.
ചികിത്സാപ്പിഴവിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ട് പിതാവ്. അനസ്തീഷ്യ ഡോക്ടർക്ക് പുറമേ മറ്റ് രണ്ട് ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടു.
പിഎസ്സി ആസൂത്രണ ബോര്‍ഡിലെ പരീക്ഷ തട്ടിപ്പിൽ ഉത്തരക്കടലാസും ഉത്തര സൂചികയും നേരിട്ട് കൈമാറാനാകില്ലെന്ന് പിഎസ്സി. അന്വേഷണ സംഘത്തിന് പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധിക്കാമെന്ന് നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട മറ്റ് വിവരങ്ങൾ കൈമാറി.
പി.ടി പിരീഡിൽ കളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് മർദനം. വിദ്യാർത്ഥിയുടെ വിരലിന് പരിക്കേറ്റു. അധ്യാപകനെതിരെ കേസെടുത്തു. വിരലിനു ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയും രണ്ട് വിദ്യാർത്ഥികളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകൻ കൊടുവായൂർ സ്വദേശി സാധിക്കിന് എതിരെയാണ് വാളിയാർ പൊലീസ് കേസെടുത്തത്.
പ്രിയദർശിനി ബസ് പൊന്മുടിയിൽ പണിമുടക്കി. പൊന്മുടി ആറാം വളവിലാണ് കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയത്. ഇന്ന് രാവിലെയാണ് സംഭവം. ഇതോടെ പൊന്മുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ പൊൻമുടിയിലേക്ക് പോകാൻ കഴിയുകയുള്ളൂ. രാവിലെ അധികം ആളുകളെ കയറ്റിയാണ് കെഎസ്ആർടിസി ബസുകൾ പൊന്മുടിയിലേക്ക് കയറുന്നത്.
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചത്. യാത്രക്കാരി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. പിന്നീട് ബസിൻ്റെ ഡ്രൈവർ ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കെഎസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി ഉണ്ടെങ്കിൽ പരിശോധിക്കും. മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസം. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.
വടകരയിൽ ബൈക്ക് യാത്രക്കാരനെ അക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. മഹാരാഷ്ട്രാ സ്വദേശിയും കാർത്തികപള്ളിയിൽ ക്വാട്ടേഴ്സിലെ താമസക്കാരനുമായ സന്തോഷിനെയാണ് ആക്രമിച്ചത്. കാറിൽ എത്തിയ നാലുപേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പ്രതികൾ 25,000 രൂപയും, നാല് ഗ്രാം സ്വർണവും കവർന്നതായാണ് പരാതി. ബൈക്കിൽ പോവുകയായിരുന്ന സന്തോഷിനെ പുറകിൽ നിന്ന് കാർ ഇടിപ്പിച്ച് വീഴ്ത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് വടകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം നെട്ടൂരിൽ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം. തമിഴ്നാട് സ്വദേശി അശോക് പിടിയിൽ. ഇന്നലെ രാത്രി ഐഎൻടിയു ജംഗ്ഷന് സമീപമാണ് സംഭവം. പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ചടങ്ങിലേക്ക് പി.സി. വിഷ്ണുനാഥ് അലോഷ്യസ് സേവ്യറിനെ സ്വാഗതം ചെയ്തു. വേദിയിലെത്തിയ അലോഷ്യസിന് ഇരിപ്പിടമില്ലാത്തതിനാൽ സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരിക്കുകയായിരുന്നു. തേവരയിലെ കോളേജിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവറിന് മുഖം കൊടുത്തില്ലെന്ന വിവാദം നിലനിൽക്കെയാണ് ഇദ്ദേഹം ഇന്ന് പരിപാടിക്കെത്തിയത്.
കെഎസ്‌യുവിന് മുന്നറിയിപ്പുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. കെഎസ്‌യു പരിധിവിട്ടു പോകരുതെന്ന് ശാസന. എല്ലാത്തിനും ഒരു പരിധിയുണ്ട്. കെഎസ്‌യുവിന് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാം. അത് പരിഗണിക്കേണ്ടതാണെങ്കിൽ പരിഗണിക്കും, അല്ലാത്തത് തള്ളും. പക്ഷേ ആ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് പറയണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിൽ ആണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണ് ഇത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഉമ്മൻചാണ്ടി അനുസ്മരണത്തിന് എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവാണ് ഇദ്ദേഹമെന്നും സുധീരൻ പ്രശംസിച്ചു. അനുസ്മരണ ചടങ്ങിൽ എത്തിയ അലോഷ്യസിന് ഇരിപ്പിടമില്ലാത്തതിനാൽ സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരിക്കുകയായിരുന്നു. തേവരയിലെ കോളേജിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവറിന് മുഖം കൊടുത്തില്ലെന്ന വിവാദം നിലനിൽക്കെയാണ് ഇദ്ദേഹം ഇന്ന് പരിപാടിക്കെത്തിയത്.
പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു. യോഗ്യതയാണ് പ്ലീഡർ നിയമനത്തിൻ്റെ മാനദണ്ഡം. കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് ഇതിൽ അഭിപ്രായ പ്രകടനം വരുന്നത്. താൻ കെ എസ് യു വിട്ടിട്ട് കാലം ഒരുപാട് ആയി അതിനാൽ ഇതിൽ അഭിപ്രായം പറയാനില്ലെന്നും കെ. ബാബു പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടി സർക്കാരിൻ്റെ കരാർ അനുസരിച്ച് ലഭിക്കുന്നത് ലാഭവിഹിതം അല്ല റവന്യൂ വിഹിതമാണ്. ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തി ഇല്ലായിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് മന്ത്രിമാർക്ക് നേതൃത്വത്തിൻ്റെ മുന്നറിയിപ്പ്. ഇന്നലെ പാണക്കാട് വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്. സംഘടന സംവിധാനത്തെ അവഗണിക്കരുത്. പാർട്ടി നിലപാടുകൾ മന്ത്രിമാർ ഉയർത്തിപ്പിടിക്കണമെന്നും ലീഗ് നേതൃത്വം പറഞ്ഞു. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് മുന്നോട്ടുപോകണം. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയുമായി ആലോചിക്കണം. മന്ത്രിമാരും പാർട്ടിയും തമ്മിൽ ഏകോപനം ഉണ്ടാകണം. ആറ് മാസം കൂടുമ്പോൾ സ്റ്റാഫുകളുടെ പ്രവർത്തനം വിലയിരുത്തണം. സ്റ്റാഫ് നിയമനങ്ങളിൽ തഴയപ്പെട്ടവരെ ബോർഡുകളിലേക്ക് പരിഗണിക്കാനും ആവശ്യപ്പെട്ടു. നിരവധി വിഷയങ്ങളിൽ മന്ത്രിമാർക്കെതിരേ പാർട്ടിയിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ചത്.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി. 2023 ലാണ് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായത്. അന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്. 2023ൽ പ്രതികൂല സാഹചര്യം ഉണ്ടായിട്ടും അന്ന് സംസ്ഥാനതത് വ്യാപകമായി ലോഡ്ഷെഡ്‌ഡിങ് ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ പരിഹാരമാകുന്നു. 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി. റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകി. യൂണിറ്റിന് 5.96 രൂപ നിരക്കിൽ രാത്രികാലത്ത് വൈദ്യുതി ലഭിക്കും. എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളാണ് 100 യൂണിറ്റ് വീതം വൈദ്യുതി നൽകും. നാളെ രാത്രി മുതൽ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ച് തുടങ്ങും. അതേസമയം ലോഡ് ഷെഡിങ് ഉണ്ടെന്ന് അറിയിക്കുന്നതിനോടൊപ്പം എത്ര സമയത്തേക്ക് ഉണ്ടാകും എന്നും ജനങ്ങളെ അറിയിക്കണമെന്നും നിർദേശമുണ്ട്. കൃത്യമായ രീതിയിൽ വേണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ. 15 മിനിറ്റ് പറഞ്ഞിട്ട് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തരുതെന്നും അധികൃതർക്ക് നിർദേശം നൽകി.
സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴിയാക്കും. മറ്റ് മെഡിക്കൽ കോളേജിനേക്കാൾ മോശം അവസ്ഥയിലാണ് വണ്ടാനം മെഡിക്കൽ കോളേജ്. എല്ലാ ഒഴിവുകളും ആശു പത്രികളിൽ നികത്തും. ഇക്കാര്യം പിഎസ്‌സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്‌സിയുടെ പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് മാറിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്ന് പി എസ് സി അറിയിച്ചു.
മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം MC 576896 നമ്പറിന് ലഭിച്ചു. കണ്ണൂരിലെ ഏജൻ്റ് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 പരമ്പരകൾക്ക് വീതം ലഭിക്കും. രണ്ടാം സമ്മാനം MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നി നമ്പറുകൾക്കാണ് കിട്ടിയിട്ടുള്ളത്. രണ്ടാം സമ്മാനത്തുക 10 ലക്ഷം വീതമാണ്.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു സിപിഐഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. സിപിഐഎം കണ്ണങ്കുഴി ബ്രാഞ്ച് അംഗം അമൽ ആറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതത്. റെഡ് ബറ്റാലിയൻ വാട്ടസ് ആപ് ഗ്രൂപ്പിൽ വ്യാജ സ്ക്രീന്‍ഷോട്ട് ഷെയർ ചെയ്തത് അമൽ എന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വിവാദ പ്ലീഡർ നിയമനത്തിൽ ആരോപണം നിഷേധിക്കാതെ ഡീൻ കുര്യാക്കോസ് എംപി. അഡ്വക്കേറ്റ് ജിയോണ ജെയിംസിനെ ശുപാർശ ചെയ്തത് താനെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. 2022 മുതൽ ജീയോണ ലോയേഴ്സ് കോൺഗ്രസ് അംഗമാണ്. യോഗ്യത നോക്കിയാണ് പരിഗണിച്ചിരിക്കുന്നത്. നൂറുശതമാനവും ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത് എന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരസ്ഥലത്ത് നിന്ന് നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ നിന്ന് വാങ്ചുക്കിനെ മാറ്റിയത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക എക്സിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
മോദി സർക്കാരിൻ്റെ കാതലായ തത്വങ്ങൾ അസത്യവും ഹിംസയുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ എത്രയൊക്കെ ബലം പ്രയോഗിച്ചാലും, ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും സത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു
പിഎസ്‌സി പരീക്ഷ റദ്ദാക്കിയ അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ. നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആലപ്പുഴ ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് ശക്തമായ മാർച്ച് നടത്തി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവ് വന്ന വാർഡുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ജൂലൈ 21-ന് പ്രസിദ്ധീകരിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി നിലവിൽ ഒഴിവ് വന്ന 38 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നടപടി.
വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവാസി വോട്ടർമാർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. അപേക്ഷകൾ കൃത്യമായി പരിശോധിച്ച ശേഷം വോട്ടർമാരുടെ അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിക്കും.
ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രസ്താവനയെയും അതിന് പിന്നാലെയുള്ള ആരോഗ്യവകുപ്പിന്റെ നടപടിയെയും രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ജി. സുധാകരന്റെ പ്രസ്താവന കേട്ടുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ നടപടി തികച്ചും അപക്വമാണെന്ന് വി.കെ. സനോജ് പറഞ്ഞു.
യാതൊരുവിധ രാഷ്ട്രീയ പക്ഷപാതവുമില്ലാതെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഇത്തരം ജീവകാരുണ്യ പ്രവൃത്തികളെ തടയാൻ ശ്രമിക്കരുത്. മന്ത്രിയുടെയോ മറ്റാരുടെയെങ്കിലും വാക്കുകേട്ട് ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടരിക്കുന്നവർക്കുമായി നൽകിവരുന്ന പൊതിച്ചോർ വിതരണം ഒരു കാരണവശാലും ഡിവൈഎഫ്ഐ അവസാനിപ്പിക്കില്ലെന്നും വി.കെ. സനോജ് വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാൻ സാധ്യത. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമായില്ലെങ്കിൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂ എന്ന് അധികൃതർ സൂചിപ്പിക്കുന്നു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തിന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ 200 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വൈദ്യുതി ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പൂർണ്ണമായും തികയില്ലെന്നാണ് വിലയിരുത്തൽ. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും വരും മണിക്കൂറുകളിലെ നിയന്ത്രണം.
പത്തനംതിട്ട ഏഴംകുളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ഏഴംകുളം സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദ് റംസാനാണ് തെരുവുനായകളുടെ കടിയേറ്റത്.
നായ്ക്കളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ശരീരമാസകലം ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടയിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിക്ക് വീണ്ടും കത്തുമായി എസ്‌ഐടി. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ ഡെമോ കാണണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഉത്തര കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ പ്രോട്ടോക്കോളും നല്‍കണം. പരിശോധനയ്ക്കായി തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ആസ്ഥാനത്ത് വീണ്ടും എത്തുമെന്നാണ് വിവരം.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. മമ്മൂട്ടിയെ നേരിട്ട് വിളിച്ചാണ് ആശംസകള്‍ അറിയിച്ചത്. മലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്നും മമ്മൂട്ടി എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളിലാണെന്നും മന്ത്രി പറഞ്ഞു. ഭ്രമയുഗം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇപ്പോഴും തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണ്. മതിയായ അംഗീകാരമാണെന്ന് കരുതുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിനും കിഷ്‌കിന്ധാകാണ്ഠത്തിനും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതെല്ലാം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് എംബിബിഎസ് കോഴ്സുകളിൽ നിർദിഷ്ട അക്കാദമിക് കാലയളവായ നാലര വർഷത്തേക്ക് മാത്രമേ ഫീസ് ഈടാക്കാവു എന്ന് സർക്കാർ. സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും. ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശപ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്.
തിരുവനന്തപുരം: ടാറ്റ നിക്ഷേപ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ടാറ്റ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ചിത്രം പുറത്തുവിട്ടു. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ടാറ്റ എൻ്റർപ്രൈസസ് സിഇഒ ആൻഡ് ഓൾ ടൈം ഡയറക്ടർ ശശാങ്ക് ശേഖർ ജായുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് പുറത്തുവിട്ടത്. ടാറ്റ കേരളത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കമ്പനി നിഷേധിച്ചതിന് പിന്നാലെയാണ് ചിത്രം പുറത്തുവിട്ടത്. കഴിഞ്ഞസർക്കാർ ഒപ്പിട്ട പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് കമ്പനി പറഞ്ഞിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം: ആശുപത്രികളിൽ ഫാർമസിസ്റ്റുകളുടെ കുറവ് നികത്താൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഫാർമസിസ്റ്റ് ഗ്രേഡ് 2 പി എസ് സി റാങ്ക് ലിസ്റ്റിന് മുൻഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. പിഎസ് സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരം കൂട്ടായ്മയുടെ വിജയമെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് . സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ തന്നെ ദേശീയ പുരസ്കാരം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചില്ല. ദേശീയ പുരസ്കാര നേട്ടം ഇരട്ടി മധുരമാണെന്നും സംവിധായകൻ ഫാസിൽ മുഹമ്മദ് ന്യൂസ് മലയാളത്തോട് പറഞ്ഞു .
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വീണ്ടും കത്തു നൽകി പ്രത്യേക അന്വേഷണ സംഘം. ഓൺ സ്ക്രീൻ മാർക്കിങ്ങിൻ്റെ ഡെമോ കാണണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഓൺ സ്ക്രീൻ മാർക്കിങ്ങിൻ്റെ പ്രോട്ടോ ക്കോളും നൽകണമെന്ന് ആവശ്യപ്പെട്ടു
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അമലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം. വടകര പൊലീസ് സ്റ്റേഷനിലേക്ക് DYFI മാർച്ച് നടത്തി. യുഡിഎഫ്-പോലീസ് ഗൂഢാലോചനയാണ് അറസ്റ്റെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കൊച്ചി കരിവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനു തെരുവുനായ ആക്രമണത്തില്‍ പരിക്ക്. റഷീദിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തെരുവുനായ ശല്യത്തില്‍ പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
ആറ് ശിവസേന ഉദ്ധവ് വിഭാഗം എംപിമാര്‍ ഷിന്‍ഡെ വിഭാഗത്തില്‍ ലയിച്ചത് ലോക്‌സഭാ സ്പീക്കര്‍ അംഗീകരിച്ചു. 20 വിമത ടിഎംസി എംപിമാരുടെ എന്‍സിപിഐ ലയനത്തിനും അംഗീകാരം. പാര്‍ലമെന്റില്‍ പ്രത്യേക ഇരിപ്പിടം സ്പീക്കര്‍ അനുവദിച്ചു. എന്‍സിപിഐക്ക് പ്രത്യേക വിഭാഗം എന്ന പദവി ലഭിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ താന്‍ പങ്കുകാരനല്ലെന്ന് ജി. സുധാകരന്‍. താന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ഈ കാര്യം പിന്നീട് ഉമ്മന്‍ചാണ്ടി പൊതു വേദിയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള നേതൃത്വംകൊണ്ട് സിപിഐഎമ്മിന് ഉയര്‍ച്ച വരില്ലന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇഎംഎസ്, എകെജി, നായനാര്‍, വി.എസ്. പോലുള്ള നേതാക്കള്‍ ഇന്ന് സിപിഐഎമ്മില്‍ ഇല്ല. ആ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി മാതൃകാപുരുഷനാണ്. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ സാധിച്ചില്ല. അത്തരം ആരോപണമുന്നയിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ശിക്ഷ കിട്ടിക്കൊണ്ടിരിക്കുകയാണ്. വര്‍ഗം എന്തെന്ന് അറിയാത്തവരാണ് തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കുന്നത്. സ്വന്തം വര്‍ഗത്തെ വഞ്ചിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
അലോഷ്യസ് സേവ്യര്‍ - കെഎസ്‌യു വിഷയത്തില്‍ താന്‍ ഇടപെടാനില്ലെന്ന് ശശി തരൂര്‍ എംപി. ആ വിഷയത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ആളാണ് മുഖ്യമന്ത്രി. തന്റെ തലവേദന ഇപ്പോള്‍ പാര്‍ലമെന്റാണ്. കേന്ദ്ര സര്‍ക്കാര്‍ എട്ട് ബില്ല് കൊണ്ടുവരുന്നുണ്ടെന്നും അതിനെപ്പറ്റിയാണ് ചിന്തയെന്നും തരൂര്‍ പറഞ്ഞു.
ഇഷ്ട ഫുട്‌ബോള്‍ ടീം ഏതാണെന്ന് പറയേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പരിഹസിക്കാനും ശശി തരൂര്‍ തയ്യാറായി. റിസ്‌ക് എടുക്കാന്‍ താനില്ല. ഇന്ത്യയ്ക്ക് ഒരു ടീം ഉണ്ടാവണം എന്നാണ് തന്റെ ആഗ്രഹം. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് മികച്ച നിലവാരത്തില്‍ വളരാന്‍ കഴിയട്ടെയെന്നും തരൂര്‍ പറഞ്ഞു.
നേമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നന്ദന വീടിനുള്ളില്‍ ജീവനൊടുക്കി. മകള്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ലെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയതായി കണ്ടെത്തിയതെന്നും കുടുംബം പറയുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.