
തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. ചൈന സോഷ്യലിസ്റ്റ് പാതയിൽ ആണോ എന്ന് സംശയിക്കണം, ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാതൃകയാക്കണമോയെന്നും വിമർശനം. മുതലാളിത്ത ഉപരോധത്താൽ ക്യൂബ വലിഞ്ഞു മുറുക്കപ്പെടുമ്പോൾ റഷ്യയും ചൈനയും നോക്കിനിൽക്കുന്നു. സാർവദേശീയ വിഷയങ്ങളിൽ പ്രതിഷേധം നടത്തുന്നതിനപ്പുറം രാജ്യത്തെ ഇടതു സംഘടനകൾ സാർവദേശീയ വിഷയങ്ങളിൽ ഇടപെടൽ നടത്തണം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നില്ല. സിജെപി ഏറ്റെടുത്ത് നടത്തിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആക്കിയ നേതാക്കളുടെ പലരുടെയും പേരുപോലും താഴെത്തട്ടിലെ പ്രവർത്തകർക്ക് അറിയില്ല. നീറ്റ് വിഷയത്തിൽ സിജെപിക്ക് മാത്രമല്ല ഡിവൈഎഫ്ഐക്കും സമരം ഏറ്റെടുത്ത് മുന്നോട്ടുപോകാമായിരുന്നു.
ജെൻസി കാലഘട്ടത്തിനനുസരിച്ച് അടിമുടി സംസ്ഥാന സംഘടനയില്‍ മാറ്റം വരണം. ഡിവൈഎഫ്ഐ നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും മറ്റം വരണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻസികളെ ആകർഷിക്കാൻ ആകും വിധം പ്രവർത്തനത്തിൽ മാറ്റം വരണം. ഇന്നത്തെ തലമുറയിലെ ഡിവൈഎഫ്ഐ നേതാക്കൾക്കും രാഷ്ട്രീയ വിദ്യാഭ്യാസമില്ല. രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളും നേതാക്കൾക്കുമില്ല. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാനും അകറ്റിനിർത്താനും ഡിവൈഎഫ്ഐ ശ്രദ്ധിക്കണം. ഡിവൈഎഫ്ഐയിൽ ഇല്ലാതാകുന്ന സ്ത്രീ സാന്നിധ്യം വർധിപ്പിക്കണം എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.